ഡൽഹി: അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച സംഭവത്തിൽ കേന്ദ്രത്തേോട് റിപ്പോർട്ട് തേടി ഡൽഹി ഹൈക്കോടതി. നടപടിക്കെതിരായ ഫിലിപ്പോ ഒസെല്ല നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വെർമ്മ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്. ഒരു മാസത്തിനകം കേന്ദ്രം മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.
വിസയും ഗവേഷണത്തിനുള്ള അനുമതിയും അടക്കം എല്ലാ രേഖകളുമുണ്ടായിട്ടും തന്നെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ അയച്ച നടപടി റദ്ദാക്കണമെന്നും തിരികെ ഇന്ത്യയിൽ എത്തി ഗവേഷണത്തിന് അനുമതി നൽകണമെന്നും കാട്ടിയാണ് ഫിലിപ്പോ ഒസെല്ലെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് ഫിലിപ്പോ ഒസെല്ലയ്ക്കായി ഹാജരായത്. തിരുവനന്തപുരത്ത് നടന്ന സംഭവമായതിനാൽ വിശദമായ റിപ്പോർട്ട് നൽകാൻ സമയം വേണമെന്ന കേന്ദ്ര ആവശ്യം കണക്കിലെടുത്താണ് കോടതി ഒരു മാസത്തെ സമയം നീട്ടി സർക്കാരിന് നൽകിയത്.
കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഫിലിപ്പോ ഒസെല്ലയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും തിരിച്ചയക്കുകയും ചെയ്തത്. റിസർച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു യാത്ര. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നും എഫ്ആർആർഒ അധികൃതർ നൽകിയ വിശദീകരണം. സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു.