gnn24x7

സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

0
144
gnn24x7

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടത്തിയ ബന്ധു നിയമനങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. ബന്ധു നിയമനവും സ്വജനപക്ഷപാതവും കാട്ടി, മികവിന്‍റേയും ആശയസംവാദങ്ങളുടെയും വിളനിലമാകേണ്ട സര്‍വകലാശാലകളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന തകര്‍ച്ചയെ തുടര്‍ന്ന് ഉപരിപഠനത്തിനായി മറ്റും രാജ്യങ്ങളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും സംസ്ഥാനത്ത് കൂടി വരികയാണ്. 

യൂണിവേഴ്‌സിറ്റി നിയമങ്ങള്‍ എല്ലാ സര്‍വകലാശാലകള്‍ക്കും സമ്പൂര്‍ണ സ്വയംഭരണം ഉറപ്പാക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരുടെ ബന്ധുക്കളെ നിയമിക്കാനുള്ള കേന്ദ്രമാക്കി സര്‍വകലാശാലകളെ മാറ്റിയിരിക്കുകയാണ്. മുന്‍ രാജ്യസഭാംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസറാക്കിയത് ബന്ധു നിയമന പട്ടികയില്‍ ഏറ്റവും അവസാനത്തേതാണ്. സി.പി.എം നേതാവിന്റെ ഭാര്യയുടെ റിസര്‍ച്ച് സ്‌കോര്‍ മറ്റ് ആറ് ഉദ്യോഗാര്‍ത്ഥികളേക്കാള്‍ കുറവായിട്ടും വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതിയുടെ അഭിമുഖത്തില്‍ അവര്‍ ഒന്നാം സ്ഥാനത്തെത്തിയത് അദ്ഭുതകരമാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ആറ് വര്‍ഷത്തെ സര്‍വകലാശാലാ നിയമനങ്ങളില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here