ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യ ഡോസ് വാക്‌സിന്‍ എടുത്തതിനു ശേഷം കോവിഡ് പോസിറ്റീവ് ആയ രോഗികളില്‍ കൂടുതല്‍ പേര്‍ക്കും കോവിഡ് ഡെല്‍റ്റ വകഭേദമാണ് രോഗത്തിന് കാരണമായതെന്ന് വാക്‌സിനേഷനു ശേഷമുള്ള കോവിഡ് ബാധയെ കുറിച്ച് നടത്തുന്ന ആദ്യ ഐ.സി.എം.ആര്‍. പഠനം.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് വളരെക്കുറവാണെന്നം പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ്, കിഴക്ക്, വടക്കുകിഴക്ക്, മധ്യഭാഗം എന്നിവിടങ്ങളില്‍നിന്നുള്ള 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളില്‍നിന്നുമുള്ള 677 പേരെയാണ് പഠനവിധേയമാക്കിയത്. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കര്‍ണാടക, മണിപ്പുര്‍, അസം, ജമ്മു കശ്മീര്‍, ചണ്ഡീഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ്, പുതുച്ചേരി, ന്യൂഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഇതിൽ 71 പേര്‍ കൊവാക്‌സിനും ബാക്കിയുള്ള 604 പേര്‍ കോവിഷീല്‍ഡുമാണ് സ്വീകരിച്ചിരുന്നത്. രണ്ടുപേര്‍ ചൈനയുടെ സീനോഫാം വാക്‌സിനും സ്വീകരിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിച്ച മൂന്ന് പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തിട്ടുണ്ട്.
പഠനം നടത്തിയവരിൽ വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം ഡെല്‍റ്റ വകഭേദം ബാധിച്ചത് 86.09% പേര്‍ക്കാണെന്നാണ് ഐ.സി.എം.ആര്‍. പഠനത്തിലെ പ്രധാന കണ്ടെത്തൽ.