gnn24x7

മൂന്ന് യൂറോപ്യൻ പ്രധാനമന്ത്രിമാർ ട്രെയിനിൽ കീവിലേക്കു പുറപ്പെട്ടു

0
468
gnn24x7

യുക്രൈൻ: മൂന്ന് യൂറോപ്യൻ പ്രധാനമന്ത്രിമാർ ട്രെയിനിൽ കീവിലേക്കു പുറപ്പെട്ടു. പോളണ്ട് പ്രധാനമന്ത്രി മത്തയൂഷ് മോറയവ്സ്കി, ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി പെട്ര ഫിയല, സ്ലോവേനിയ പ്രധാനമന്ത്രി യാനിസ് യാൻഷ എന്നിവരാണ് യുക്രെയ്ൻ അതിർത്തി കടന്നത്. ആക്രമണം ആരംഭിച്ചശേഷമെത്തുന്ന ആദ്യ വിദേശ നേതാക്കളാണിവർ. മറ്റു യൂറോപ്യൻ രാജ്യങ്ങൾ യാത്രയെ പിന്തുണച്ചിട്ടില്ല.

നാറ്റോ അംഗത്വത്തിനുപകരം സുരക്ഷാധാരണ മാത്രമാക്കാമെന്നു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി വാഗ്ദാനം ചെയ്തെങ്കിലും റഷ്യയ്ക്ക് ഇതു സ്വീകാര്യമല്ല. കീവിൽ 15 നില കെട്ടിടത്തിലും മറ്റുമുള്ള ഷെല്ലാക്രമണത്തിൽ 4 മരണം റിപ്പോർട്ട് ചെയ്തു. കീവിനു സമീപം യുഎസിലെ ഫോക്സ് ന്യൂസിന്റെ ഫൊട്ടോഗ്രഫർ പിയറി സക്രസെവ്സ്കി കൊല്ലപ്പെട്ടു. റിപ്പോർട്ടർ ബെഞ്ചമിൻ ഹാളിനു പരുക്കേറ്റു. കഴിഞ്ഞദിവസം മറ്റൊരു യുഎസ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. കീവിൽ 35 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു.

റിൻ മേഖലയിലെ ടിവി ടവർ ആക്രമണത്തിൽ മരണം 19 ആയി. തെക്കൻ നഗരമായ ഖേഴ്സൻ പൂർണമായി പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു. ഇവിടെ തെരുവിലിറങ്ങിയ ജനങ്ങളെ പിരിച്ചുവിടാൻ വെടിവയ്പുണ്ടായതായാണ് ബ്രിട്ടിഷ് ഇന്റലിജൻസ് റിപ്പോർട്ട്. ബെർഡിയാൻസ്ക്, മെലിറ്റോപോൾ എന്നിവിടങ്ങളിലും ജനം തെരുവിലിറങ്ങി. ചെർണീവിലും ആക്രമണം രൂക്ഷമാണ്.

gnn24x7