കൊച്ചി: ഷാർജാ ഷെയ്ഖിനെ എംഇഎ അറിയാതെ വഴി തിരിച്ച് ക്ലിഫ് ഹൗസിൽ എത്തിച്ചെന്ന സ്വപ്ന സുരേഷിന്‍റെ ആരോപണം ഗുരുതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇക്കാര്യം സംസ്ഥാന പൊലീസ് അന്വേഷിക്കണം. വിദേശകാര്യ വകുപ്പിന് പരാതി കിട്ടിയാൽ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവടക്കം ആര് പരാതി നൽകിയാലും പരിഗണിക്കും. കേസിൽ സിബിഐ അന്വേഷണമാണ് സത്യം പുറത്തു വരാൻ നല്ലത്. മുഖ്യമന്ത്രി പക്ഷേ സിബിഐ അന്വേഷണത്തെ ഭയപ്പെടുന്നു. സിബിഐ അന്വേഷണത്തിന് ഒന്നുകിൽ സംസ്ഥാന സർക്കാർ ശുപാർശ ചെയ്യണം. അല്ലെങ്കിൽ കോടതി ഉത്തരവിടണം.
കരാർ ജീവനക്കാരന് എങ്ങനെ സംസ്ഥാന സർക്കാർ ഡിപ്പോമാറ്റിക് ഐ.ഡി കാർഡ് നൽകി ? മുഖ്യമന്ത്രി മറന്നു വച്ച ബാഗ് എന്തിന് ഡിപ്ലോമാറ്റിക് ചാനലിലൂടെ കൊണ്ടുപോയി എന്നും മുരളീധരന്‍ ചോദിച്ചു.