അഹമ്മദാബാദ്: കോവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവില്‍നിന്ന് കൃത്രിമ ബീജ സങ്കലനത്തിലൂടെ ഗർഭിണിയാകാൻ അനുമതി നൽകണമെന്നു കാട്ടി ഗുജറാത്ത് ഹൈക്കോടതിയിൽ ഭാര്യ സമർപ്പിച്ച അപേക്ഷയില്‍ അനുകൂല തീരുമാനം. പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കാൻ ആശുപത്രി അധികൃതർക്കു കഴിഞ്ഞ ദിവസം കോടതി നിർദേശം നൽകിയിരുന്നു. കോടതി നിർദേശത്തെ തുടർന്നു രോഗിയിൽനിന്നു ബീജം ശേഖരിച്ചെന്ന് വഡോദരയിലെ സ്വകാര്യ ആശുപത്രി അറിയിച്ചു.
കൃത്രിമ ബീജ സങ്കലനം വഴി രോഗബാധിതന്റെ കുട്ടിയുടെ അമ്മയാകാനുള്ള അനുമതി വേണമെന്നായിരുന്നു ഭാര്യയുടെ അപേക്ഷ. ശരീരത്തിൽനിന്നു ബീജം ശേഖരിക്കാനുള്ള അനുമതി നൽകാൻ ഭർത്താവിനു കഴിയാത്ത സാഹചര്യത്തിലാണ് ഇതിനുള്ള അനുമതി ആവശ്യപ്പെട്ടു ഭാര്യ കോടതിയെ സമീപിച്ചത്. രോഗി ജീവിതത്തിലേക്കു മടങ്ങിയെത്താനുള്ള സാധ്യതകൾ വളരെ കുറവാണന്നു ഡോക്ടർമാർ വ്യക്തമാക്കിയ കാര്യവും അപേക്ഷയിൽ പരാമർശിച്ചിരുന്നു.
രോഗിയുടെ ഭാര്യ സമർപ്പിച്ച അപേക്ഷ അടിയന്തരമായി ഫയലിൽ സ്വീകരിച്ച കോടതി ബീജം എത്രയും വേഗം ശേഖരിച്ചു സൂക്ഷിക്കാൻ ആശുപത്രി അധികൃതരോടു നിർദേശിക്കുകയായിരുന്നു. കോടതിയുടെ അനുമതി കൂടി ലഭിച്ചതിനു ശേഷമാകും കൃത്രിമ ബീജസങ്കലനം നടത്തുക.