ദുബായ്: കഴിഞ്ഞ നാലുമാസത്തിനിടെ ദുബായിൽ കത്തിയമർന്നത് 94 വാഹനങ്ങൾ. ഈ വർഷം ജനുവരി മുതൽ ഇതുവരെയുള്ള കാലയളവിലാണ് ഇത്രയും വാഹനങ്ങൾക്ക് തീപിടിച്ചതെന്ന് ദുബായ് പോലീസ് വ്യക്തമാക്കി. വേനൽക്കാലാവധിക്ക് മുന്നോടിയായാണ് പോലീസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.
വേനൽക്കാലം കടുക്കുന്നതിന് മുൻപായി എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും ഡ്രൈവർമാർ പാലിക്കണം. ഈ വർഷമുണ്ടായ ഇത്രയും അപകടങ്ങളുടെ പ്രധാനകാരണം അറ്റകുറ്റപ്പണികളുടെ അഭാവമായിരുന്നെന്ന് ഫൊറൻസിക് എവിഡൻസ് ആൻഡ് ക്രിമിനോളജി മേധാവി അഹമദ് മുഹമദ് അഹമദ് പറഞ്ഞു. പ്രത്യേകിച്ച് പഴയ കാറുകളിലെ ഇലക്‌ട്രിക് സംവിധാനത്തിലെ തകരാർ എൻജിൻ പ്രവർത്തിക്കുന്നില്ലെങ്കിലും തീപിടിക്കാൻ കാരണമായേക്കാം. തീപ്പിടിത്തമുണ്ടായാൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും വാഹനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എക്സ്റ്റിങ്‌ഗ്യുഷറുകൾ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിച്ചിരിക്കുകയും വേണം. വാഹനങ്ങളിൽനിന്ന് കത്തുന്ന മണമോ പുക വരുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പുറത്തേക്കിറങ്ങി ദുബായ് സിവിൽ ഡിഫൻസിനെ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ച ഖിസൈസ് വ്യവസായ മേഖലയിലുണ്ടായ തീപ്പിടിത്തത്തിൽ ഒട്ടേറെ വാഹനങ്ങൾ കത്തിനശിച്ചിരുന്നു. നാശനഷ്ടങ്ങളുടെ തീവ്രതയും കത്തിനശിച്ച കാറുകളുടെ എണ്ണവും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 14-ന് പുലർച്ചെ അൽ ജദ്ദാഫ് മേഖലയിൽ കാരവാനുകൾ കത്തിനശിച്ച തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണവും നടക്കുകയാണ്.