ദുബായ്: ഈദ് അവധിക്കാലത്ത് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന നിരവധി യുഎഇ നിവാസികളെ തിരികെയെത്തിക്കാനായി വിമാന സർവീസ് പുനഃരാരംഭിക്കുന്നു. ജുലൈ 31 മുതൽ ഓഗസ്റ്റ് 15 വരെ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും.
വന്ദേ ഭാരത് മിഷന്റെ (വിബിഎം) ഭാഗമായി യുഎഇയിൽനിന്ന് സ്വദേശത്തേക്ക് മടങ്ങുന്ന വിമാനങ്ങളുടെ മടക്കയാത്രയിലാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുപോകുക. ഇതിനായി എയർഇന്ത്യ വ്യാഴാഴ്ച വൈകുന്നേരം മുതൽ ബുക്കിംഗ് ആരംഭിച്ചു.
ജൂലൈ 31 മുതൽ ഓഗസ്റ്റ് 15 വരെ ബുക്കിംഗ് ആരംഭിക്കാൻ അധികൃതർ വിമാനക്കമ്പനിയെ അനുവദിച്ചിട്ടുണ്ടെന്ന് എയർഇന്ത്യ എക്സ്പ്രസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി പ്രഗേഷ് അറിയിച്ചതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
“യുഎഇയിലേക്കുള്ള യാത്രക്കാർക്ക് സന്തോഷകരമായ വാർത്ത. പ്രിയപ്പെട്ടവരുടെ അടുത്തേക്ക് നിങ്ങളെ കൊണ്ടുപോകുന്നതിന് ഞങ്ങൾക്ക് ചാരിതാർഥ്യമുണ്ട്. വെള്ളിയാഴ്ച് (നാളെ) മുതൽ യുഎഇയിേലേക്കു മടങ്ങാൻ തയ്യാറാകുക. ബുക്കിംഗ് ഇപ്പോൾ തുടങ്ങിയിരിക്കുന്നു, ”യുഎഇ സമയം രാത്രി 7.03 ന് എയർഇന്ത്യ ട്വീറ്റ് ചെയ്തു.
“അംഗീകൃത ട്രാവൽ ഏജന്റുമാർ / കോൺടാക്റ്റ് കോൾ സെന്റർ / സിറ്റി ഓഫീസ് സന്ദർശിക്കൽ എന്നിവ വഴി ടിക്കറ്റുകൾ ഞങ്ങളുടെ വെബ്സൈറ്റിൽനിന്ന് ബുക്ക് ചെയ്യാം,” മറ്റൊരു ട്വീറ്റിൽ പറയുന്നു.
“സർട്ടിഫൈഡ് ലാബുകൾ, ജിഡിആർഎഫ്എ / ഐസിഎ പോർട്ടലുകൾ, ഫ്ലൈറ്റ് ഷെഡ്യൂളുകൾ, എന്നിവ കണ്ടെത്തുന്നതിന് ഇന്ത്യ-യുഎഇ വിമാനസർവീസ് സംബന്ധിച്ച ബ്ലോഗ് സന്ദർശിക്കാൻ എയർലൈൻ ഉപഭോക്താക്കളോട് നിർദ്ദേശിച്ചു.
ജൂലൈ 9 മുതൽ ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രഖ്യാപിച്ച കരാർ പ്രകാരം, ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന യുഎഇ നിവാസികൾക്ക് ജൂലൈ 12 മുതൽ 26 വരെ യുഎഇയിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ കൊണ്ടുവരാനായി തിരിച്ചയക്കുന്ന വിമാനങ്ങളിൽ മടങ്ങിവരാൻ അനുവദിച്ചിരുന്നു.
പ്രത്യേക കരാറിന്റെ 15 ദിവസങ്ങളിൽ യുഎഇ വിമാനക്കമ്പനികളും ഇന്ത്യയിൽ നിന്നുള്ള സ്വകാര്യ വിമാനക്കമ്പനികളും ഒറ്റപ്പെട്ടുപോയ പ്രവാസികളെ ഇന്ത്യയിൽനിന്ന് തിരിച്ചെത്തിക്കാൻ സർവീസുകൾ നടത്തിയിരുന്നു. എന്നാൽ, ജൂലൈ 26ഓടെ ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകാതെതന്നെ എയർലൈനുകൾ യുഎഇയിലേക്കുള്ള സർവീസുകൾ നിർത്തിയിരുന്നു. ഇതോടെ യുഎഇ നിവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായി. ഇവർക്കാണ് പുതിയ പ്രഖ്യാപനം ആശ്വാസകരമാകുന്നത്..