ജിദ്ദ: കർശന ആരോഗ്യസുരക്ഷ നിരീക്ഷണത്തോടെ ഹജ്ജ് തീർഥാടകർ ബുധനാഴ്ച മിനയിലെത്തും. സൗദിയുടെ വിവിധ മേഖലകളിൽനിന്നുള്ള സ്വദേശികളും വിദേശികളുമായ ആയിരത്തിലേറെ തീർഥാടകരാണ് മിനയിലെത്തുന്നത്. ഇതോടെ ഇൗ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തുടക്കമാകും. കോവിഡ് മൂലം വിദേശ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരില്ലാതെയാണ് ഇത്തവണത്തെ ഹജ്ജ്. തീർഥാടനചരിത്രത്തിൽ അപൂർവമാണിത്.
കോവിഡ് വ്യാപനം തടയാനും തീർഥാടകരുടെ സുരക്ഷ പരിഗണിച്ചുമാണ് സൗദി ഭരണകൂടം തീർഥാടകരുടെ എണ്ണം ഗണ്യമായി കുറച്ചത്. ആഭ്യന്തര തീർഥാടകരിൽ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. വിദേശികളിൽ 160 രാജ്യക്കാർ ഉൾപ്പെടും. മലയാളികളുൾപ്പെടെ 30ഒാളം ഇന്ത്യക്കാരുമുണ്ട്. കോവിഡ് പ്രതിരോധത്തില്‍ പങ്കുവഹിച്ച ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷാജീവനക്കാരുമാണ് ഹജ്ജ് ചെയ്യുന്നവരില്‍ ഭൂരിഭാഗവും. മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേെക്കത്തുന്ന റോഡുകളിൽ കനത്ത സുരക്ഷാനിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നിയമം ലംഘിക്കുന്നവർക്ക് പിഴയും ശിക്ഷയുമുണ്ടാകുമെന്ന് ഹജ്ജ് സുരക്ഷാവിഭാഗം ആവർത്തിച്ചിട്ടുണ്ട്. ഹജ്ജിനുമുമ്പ് നാലുദിവസത്തെ ക്വാറൻറീൻ തീർഥാടകർക്ക് നിർബന്ധമാക്കിയിരുന്നു. ഇവരെ ഒാരോരുത്തരെയും ഒാരോ റൂമുകളിലാക്കി അസീസിയയിലെ ഹോട്ടലിലാണ് പാർപ്പിച്ചത്. ഇവിടെനിന്ന് തീർഥാടകർ ചെറുസംഘങ്ങളായി മിനയിലേക്കു തിരിക്കും. ഒാരോ സംഘത്തിനും ഒാരോ ബസാണുള്ളത്. സീറ്റുകളിൽ പകുതി മാത്രമേ ഉപയോഗിക്കൂ. ഹജ്ജ് കഴിയുംവരെ ഒരേ ബസിൽ ഒരേ സീറ്റിലായിരിക്കും യാത്ര.