ഒമാനിൽ സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 10 ശതമാനം തൊഴിലുകള്‍ കൂടി ഒമാനികള്‍ക്കു മാത്രമാക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഈ തീരുമാനം ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ശുചീകരണം, നിര്‍മാണം, വീട്ടുവേല തുടങ്ങിയ ജോലികളിൽ നിന്നാണ് പ്രവാസികളെ ഒഴിവാക്കി പകരം ഒമാനികളെ നിയമിക്കാൻ തീരുമാനമായത്.
തൊഴിൽ നിയമത്തിൽ ഇപ്പോൾ എല്ലാ പ്രക്രിയകളും പൂർത്തിയായിട്ടുണ്ടെന്നും വിവിധ അധികാരികളുടെ അവലോകനത്തിന് ശേഷം ഒമാൻ കൗൺസിലിൻറെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്നുമാണ് റിപ്പോർട്ട്.
ഈ വർഷത്തെ ആദ്യ പാദത്തിൽ 32,000 ലക്ഷ്യത്തിനെതിരെ 10,000 തൊഴിലവസരങ്ങൾ ഒമാനികൾക്കായി സൃഷ്ടിച്ചതായി മന്ത്രി വിശദീകരിച്ചു. ഈ വര്‍ഷം ജോലി ലഭിച്ച 10,000 ഒമാനികളില്‍ 4000 പേര്‍ സര്‍ക്കാര്‍ മേഖലകളിലും ബാക്കിയുള്ളവര്‍ സ്വകാര്യ മേഖലയിലുമാണ് നിമയിതരായത്.
കൊവിഡ് പ്രതിസന്ധി കാരണം, പല കമ്പനികളും ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു , ഇതിന്റെ ഫലമായി ഒമാനിൽ ജോലി ചെയ്യുന്ന നിരവധി പ്രവാസികൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയി.
അതേസമയം, സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന ഒമാനി ജീവനക്കാരെ സ്വന്തം നിലയ്ക്ക് പിരിച്ചുവിടാനോ അവരുടെ ശമ്പളം കുറയ്ക്കാനോ പാടില്ലെന്ന് മന്ത്രാലയം കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കി.