അബൂദാബി: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ യാത്രാ നിരോധനം നിലനില്‍ക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും പോവേണ്ട ഇന്ത്യക്കാര്‍ യുഎഇയിലേക്ക് വരരുതെന്ന് യുഎഇയിലെ ഇന്ത്യന്‍ എംബസി പ്രവാസികളോട് അഭ്യര്‍ഥിച്ചു. സൗദി, കുവൈത്ത് യാത്രാവിലക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി യു.എ.ഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരോട് നാട്ടിലേക്ക് മടങ്ങണമെന്ന് നിർദ്ദേശിച്ചു.
കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ദുബായ്, അബുദാബി വഴിയുള്ള സൗദി, കുവൈത്ത് യാത്രയ്ക്ക് താൽക്കാലിക വിലക്കുണ്ട്. 2020 ഡിസംബര്‍ മുതല്‍ സൗദിയിലേക്ക് പോകുന്നതിനായി 600ലേറെ ഇന്ത്യക്കാരാണ് യുഎഇയിലെത്തി കുടുങ്ങിക്കിടക്കുന്നത്.
ഇവര്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് താമസവും ഭക്ഷണവും ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇത് അധികകാലം തുടരാൻ പ്രയാസമാണെന്നും എംബസി വ്യക്തമാക്കി. അതുകൊണ്ടു തന്നെ യുഎഇയില്‍ കുടുങ്ങിയവരോട് ഇന്ത്യയിലേക്ക് തന്നെ തിരിച്ചുപോവാനും സൗദിയും കുവൈത്തും യാത്രാ നിരോധനം നീക്കിയതിനു ശേഷം മാത്രം തുടര്‍ യാത്ര പ്ലാന്‍ ചെയ്യാനുമാണ് എംബസി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
എല്ലാ ഇന്ത്യക്കാരും യാത്ര പുറപ്പെടുന്നതിന് മുന്‍പ് എവിടേക്കാണോ പോകുന്നത് ആ രാജ്യങ്ങളിലെ നിബന്ധനകളെപ്പറ്റി മനസിലാക്കുകയും അപ്രതീക്ഷിതമായ ആവശ്യങ്ങള്‍ക്ക് കൂടിയുള്ള വസ്തുക്കളും പണവും കരുതുകയും ചെയ്യണമെന്നും എംബസി നിർദ്ദേശിച്ചു.
കോവിഡ് കേസുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും നിയമങ്ങൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. വിവാഹങ്ങൾക്കും ഒത്തുചേരലുകൾക്കും ഗൾഫ് രാജ്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.