കുവൈത്ത് സിറ്റി: വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യം വഴി ട്രാൻസിറ്റ് സംവിധാനത്തിലൂടെയും കുവൈത്തിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം മറ്റൊരു രാജ്യത്ത് 14 ദിവസം തങ്ങുകയാണെങ്കിൽ അവിടെനിന്ന് 72 മണിക്കൂർ സമയപരിധിയുള്ള പിസിആർ പരിശോധന നടത്തി കോവിഡ് മുക്തരാണെന്ന് സാക്ഷ്യപ്പെടുത്തുന്ന റിപ്പോർട്ടുമായി കുവൈത്തിൽ പ്രവേശിക്കാവുന്നതാണെന്നും സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
വിലക്കുള്ളവർ അധികൃതരെ കബളിപ്പിച്ച് കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടികളുണ്ടാകും. അത്തരക്കാരെ അവർ എത്തിയ വിമാനത്തിൽ തന്നെ തിരിച്ചയയ്ക്കും. ഭാവിയിൽ കുവൈത്തിൽ പ്രവേശിക്കാതിരിക്കാൻ പേര് കരിമ്പട്ടികയിൽ പെടുത്തും. സൂക്ഷ്മത പാലിക്കാതിരുന്നതിന് വിമാന കമ്പനിയ്ക്ക് എതിരെയും നിയമനടപടിയുണ്ടാകും. പിഴയും ചുമത്തും. ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈത്തിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതിന്റെ ഭാഗമായി ഈ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവീസ് കുവൈത്ത് മരവിപ്പിച്ചിട്ടുമുണ്ട്.
അതേസമയം കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് പുനരാരംഭിച്ചതോടെ യാത്രാ നിരോധനം ബാധകമല്ലാത്ത രാജ്യങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഇന്നലെ (തിങ്കൾ) കുവൈത്തിൽനിന്ന് 12 വിമാനങ്ങൾ വിവിധ രാജ്യങ്ങളിലേക്ക് പറന്നു. 11 വിമാനങ്ങളാണ് കുവൈത്തിൽ ഇറങ്ങിയത്. ഇത്യോപ്യൻ എയർലൈൻസ് വിമാനം അഡിസ് അബാബയിലെക്കും ഖത്തർ എയർവേയ്സ് ദോഹയിലേക്കും (2 സർവീസ്), തുർക്കിഷ് എയർലൈൻസ് ഇസ്തംബുളിലേക്കും (2), കുവൈത്ത് എയർവേയ്സ് ടബ്സോൺ, ബെദ്രം, ഇസ്താംബൂൾ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലേക്കും ജസീറ എയർവേയ്സ് ഇസ്താംബുൾ, ദുബായ് എന്നിവിടങ്ങളിലേക്കും സർവീസ് നടത്തി. ഈ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങളാണ് കുവൈത്തിൽ എത്തിയത്.