അബുദാബി: തീ കെടുത്താനും ഇനി റോബട്. അബുദാബി പൊലീസിന്റെ അഗ്നിശമന സേനയിൽ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ച ടാഫ് 35 റോബട് ആണു താരം. 300 മീറ്റർ അകലത്തിലിരുന്നു വെള്ളവും പതയും സ്പ്രേ ചെയ്ത് എത്ര വലിയ തീ കെടുത്താനും ടാഫിനു സാധിക്കും. റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കാവുന്ന റോബട് ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചു ദുരന്ത സ്ഥലങ്ങളിൽ ഓടിയെത്തി സ്വയം സന്ദർഭത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ശേഷിയുണ്ട്.
അഗ്നിയുടെ വ്യാപ്തി മനസ്സിലാക്കി അതിനനുസരിച്ച് വെള്ളം ചീറ്റി നിമിഷ നേരംകൊണ്ടു തീ കെടുത്തുമെന്നു സിവിൽ ഡിഫൻസ് ഉപമേധാവി മുഹമ്മദ് ഇബ്രാഹിം അൽ അംറി പറഞ്ഞു. കെട്ടിടങ്ങൾ, ഭൂഗർഭ പാത, ഓയിൽ റിഫൈനറികൾ, കെമിക്കൽ ഫാക്ടറികൾ, ഇലക്ട്രിക് സബ് സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെ തീ കെടുത്താനും റോബട്ടിനു സാധിക്കും.
രക്ഷാപ്രവർത്തനത്തിനിടെ ആളപായമുണ്ടാകില്ലെന്നു മാത്രമല്ല ഏതു ദുർഘട മേഖലകളിലും സഞ്ചരിച്ച് 24 മണിക്കൂറും കർമനിരതനാകാൻ ഇതിനു സാധിക്കുമെന്നതാണു പ്രത്യേകത. എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിലേക്ക് ദൂരദിക്കുകളിൽ നിന്നുവരെ അതിശക്തമായി വെള്ളം ചീറ്റാൻ ശേഷിയുണ്ട് ടാഫിന്. ഇറ്റാലിയൻ എൻജിനീയറിങ് കമ്പനിയായ എമി കൺട്രോൾസും ജർമൻ കമ്പനിയായ മഗിറസും ചേർന്നാണ് റോബട്ടിനെ വികസിപ്പിച്ചെടുത്തത്.