ന്യൂഡൽഹി: ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുമെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട്. എന്നാൽ, മെട്രോയിലെ സൗജന്യയാത്രയ്ക്ക് ചില വ്യവസ്ഥകൾ ഉണ്ടായിരിക്കുമെന്നും ആം ആദ്മി സർക്കാരിലെ ഗതാഗതമന്ത്രിയായ കൈലാഷ് ഗെഹ്ലോട് പറഞ്ഞു. മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ഗെഹ്ലോട്ട് വ്യക്തമാക്കി.
ഡൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര നടപ്പാക്കുന്ന വിഷയം ആം ആദ്മി പാർട്ടിയുടെ സജീവപരിഗണനയിലാണ്. പദ്ധതി നടപ്പാക്കാനുള്ള അനുമതിക്കായി ഡൽഹി സർക്കാർ കേന്ദ്രസർക്കാരുമായി ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ മുഴുവൻ ചെലവും ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ വഹിക്കുമെന്നും ഇക്കാര്യത്തിന്‍റെ മുഴുവൻ ചെലവും ഡൽഹി മെട്രോ റെയിൽ കോർപ്പറേഷന് നൽകുമെന്നും മന്ത്രി Metroഅവകാശപ്പെട്ടു.
മെട്രോയിൽ സ്ത്രീകളുടെ സൗജന്യയാത്രയ്ക്കുള്ള നിർദ്ദേശം 2019ൽ ഡിഎംആർസി മുന്നോട്ടു വെച്ചിരുന്നു. ഡൽഹി മെട്രോയിൽ സൌജന്യ യാത്രാപദ്ധതി വനിതായാത്രക്കാരുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് ഡൽഹി സർക്കാർ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ 30 ശതമാനം സ്ത്രീകൾ മെട്രോയിൽ യാത്ര ചെയ്യുന്നു. പദ്ധതി നടപ്പാക്കിയാൽ ഇത് 50 ശതമാനമാകും എന്നാണ് കരുതുന്നത്.