അബുദാബി: യുഎഇയില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ഷാര്‍ജയിലാണ് മലയാളി മരിച്ചത്. ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കൽ കുടുംബാംഗം ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്ന ഷാജിയെ പാൻക്രിയാസ് സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി. വിദേശത്ത് ഇതുവരെ കോവിഡ് ബാധിച്ച മലയാളികളുടെ എണ്ണം 31 ആയി.
ഗള്‍ഫില്‍ മരണസംഖ്യ 123 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17,000 കടന്നു. വരുന്ന രണ്ടാഴ്ച നിർണായകമെന്ന് യുഎഇ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ളത് 5369പേര്‍, ഇവിടെമാത്രം 73പേര്‍ മരിച്ചു. യുഎഇയിലെ വൈറസ് ബാധിതരുടെ എണ്ണം 4933ആയി, 28 പേര്‍മരിച്ചു.
ഇതിനിടെ, യുഎഇയിൽ പരിശോധന വിപുലമാക്കി. കഴിഞ്ഞ 24മണിക്കൂറിനിടെ 37,000 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. വരുന്ന നാലാഴ്ച രോഗബാധിതരുടെ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്ന് യുഎഇ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താമസയിടങ്ങളില്‍ നിന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. ഖത്തർ 3428, കുവൈറ്റ് 1355, ബഹ്റൈന്‍ 1522, ഒമാൻ 813 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.