ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 12,000 പിന്നിട്ടു. നിലവിൽ 12,380 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും രാജ്യത്ത് ഉയരുകയാണ്. 414 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതു വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.
പരിശോധനക്ക് വിധേയമാക്കുന്നവരുടെ എണ്ണം വർധിപ്പിക്കണമെന്ന് ഐസിഎംആർ ആവശ്യപ്പെട്ടു. 10,447 പേരാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. നാല് സംസ്ഥാനങ്ങളിൽ ആയിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകളും മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 2,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 187 പേരാണ് ഇതുവരെ മഹാരാഷ്ട്രയിൽ മരിച്ചത്. തമിഴ്നാട്ടിൽ 1,242 പേർക്കാണ് രോഗബാധയുള്ളത്. 14 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനിൽ 1,023 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 1,578 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മധ്യപ്രദേശ് 53, ഡൽഹി 32, ഗുജറാത്ത് 33, തമിഴ്നാട് 14, തെലുങ്കാന 14, പഞ്ചാബ് 13, ആന്ധ്രാപ്രദേശ് 14 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കുകൾ.
കോവിഡിനെ മറികടക്കാനും പ്രതിരോധ പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും മൂന്ന് ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഇന്ന് ഇന്ത്യയില്‍ എത്തും. ബുധനാഴ്ച ഗാംഗ്സുവിലെ അധികൃതര്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കി. അടുത്ത രണ്ടാഴ്ച 2-3 ദശലക്ഷം കിറ്റുകള്‍ ചൈനയില്‍ നിന്നും ഇന്ത്യയില്‍ എത്തും.മൊത്തം 15 ലക്ഷം കിറ്റുകളാണ് ഇന്ത്യ ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് നല്‍കേണ്ടിയിരുന്ന കിറ്റുകള്‍ ജര്‍മ്മനി, കൊറിയ, ഫ്രാന്‍സ്, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്ക് ചൈനീസ് സ്ഥാപനങ്ങള്‍ അയച്ചിരുന്നു. കിറ്റുകള്‍ ഗുണപരിശോധനയ്ക്ക് ശേഷമാണ് ചൈന കയറ്റി അയച്ചിരിക്കുന്നത്. ഇക്കാര്യം ചൈനീസ് കസ്റ്റംസും ശ്രദ്ധിക്കുന്നുണ്ട്. രോഗം അതിദ്രുതം പടരുകയും എണ്ണം ഇരട്ടിയാകുകയും ചെയ്തിട്ടുള്ള ഹോട്ട്സ്പോട്ട് ഏരിയകളിലാകും ഈ കിറ്റുകള്‍ ആദ്യം ഉപയോഗിക്കുക.