ദുബായ്: ദുബായിലേക്ക് തിരിച്ചുവരുന്നവർക്ക് മാർഗനിർദേശങ്ങൾ പുറത്തിറക്കി ഉന്നതാധികാര സമിതി. ദുബായിലേക്ക് തിരിച്ചുവരുന്നവര്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്സ് ദുബായ് വെബ്സൈറ്റില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കണം. അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കോവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധനാ ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റ് കരുതണം. ‘കോവിഡ് 19 ഡി.എക്‌സ്.ബി സ്മാര്‍ട്ട് ആപ്പ്’ ഉണ്ടായിരിക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് നിര്‍ബന്ധിത 14 ക്വറന്റീൻ ആവശ്യമില്ലെന്നും സമിതി അറിയിച്ചു.
താമസവിസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാൻ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ.സി.എ.) രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് അധികൃതർ. https://uaeentry.ica.gov.ae വഴി അപേക്ഷിക്കുമ്പോൾ യാത്രക്കാരന്റെ എമിറേറ്റ്‌സ് തിരിച്ചറിയൽ കാർഡ് നമ്പർ, പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് ടൈപ്പ്, രാജ്യം എന്നിവ കൃത്യമായി രേഖപ്പെടുത്തണം. അതിനുശേഷം വെബ്‌സൈറ്റിൽ ഗ്രീൻ ടിക് ലഭിച്ചാൽ അതിനർഥം യുഎഇ യാത്രാനുമതി ലഭിച്ചു എന്നാണ്. ചുവപ്പ് അടയാളമാണ് ലഭിക്കുന്നതെങ്കിൽ യാത്രചെയ്യാൻ കഴിയില്ല. ഈ സംവിധാനത്തിനുപകരം ലഭിച്ചിരുന്ന അനുമതിപത്രത്തിന്റെ (രജിസ്റ്റർചെയ്തശേഷം ലഭിക്കുന്ന പ്രിന്റ് ഔട്ട്) ആവശ്യമില്ലെന്ന് യുഎഇ അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ, രജിസ്‌ട്രേഷനുശേഷം ഗ്രീൻ ടിക് ലഭിച്ചിരിക്കണം.
ഇക്കാര്യത്തിൽ പലർക്കും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസം അബുദാബിയിലും ഷാർജയിലുമെത്തിയ ചിലർ വിമാനത്താവളത്തിനുള്ളിൽ ഏറെനേരം കുടുങ്ങി. അബുദാബിയിൽ ഇത്തിഹാദ് വിമാനത്തിലെത്തിയ അഞ്ചുമലയാളികൾക്ക് പുറത്തിറങ്ങാനായില്ല. ഇവർ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് വിമാനം കയറിയത്. ഇവരിൽ ഒരാളൊഴികെ നാലുപേരെ ഇത്തിഹാദ് സ്വന്തം ചെലവിൽ നാട്ടിലെത്തിച്ചു. ഒരാൾ 35 മണിക്കൂറിനുശേഷം പ്രത്യേക അനുമതി ലഭിച്ച് പുറത്തിറങ്ങി. കറാച്ചി, ലഖ്‌നൗ എന്നിവിടങ്ങളിൽനിന്നെത്തിയ യാത്രക്കാർക്കും ഇതേ അനുഭവമുണ്ടായെന്നാണ് വിവരം. രജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷമേ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കൂവെന്നും അധികൃതരുടെ കർശനനിർദേശമുണ്ട്.