ബീജിങ്: റഷ്യ അവരുടെ കോവിഡ് പ്രതിരോധ വാക്സിനായ സ്പുട്നിക് വി പുറത്തിറക്കിയതിനു പിന്നാലെ ചൈനയും വാക്‌സിന് പേറ്റൻറ് നല്‍കിയതായി റിപ്പോർട്ട്. ചൈനയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കന്‍സിനോ ബയോളജിക്‌സാണ് വാക്‌സീന്‍ പുറത്തിറക്കുന്നത്. Ad5-nCOV എന്നാണ് വാക്സിെൻറ പേര്. റഷ്യ അവരുടെ വാക്സിൻ രജിസ്റ്റര്‍ ചെയ്ത ഓഗസ്റ്റ് 11ന് കന്‍സിനോ ബയോളജിക്‌സും പേറ്റൻറ് നല്‍കിയതായി പീപ്പിള്‍സ് ഡെയ്‌ലിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കാൻസിനോ കമ്പനി അവരുടെ വാക്സിൻ ചൈനീസ് മിലിട്ടറിയിലെ പകർച്ചവ്യാധി വിദഗ്ദ്ധൻ ചെൻ വെയ് നയിക്കുന്ന ഗവേഷക സംഘവുമായി സഹകരിച്ചാണ് നിർമിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ തന്നെ പേറ്റൻറിനായി അവർ വാക്സിൻ സമര്‍പ്പിച്ചതായാണ് റിപ്പോർട്ടുകൾ. ചൈനയില്‍ പ്രധാനമായും അഞ്ച് വാക്‌സീനുകളാണു പരീക്ഷണത്തിലുണ്ടായിരുന്നത്. അതില്‍ ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായതിനാണ് പേറ്റൻറ് നല്‍കിയതെന്നും വാർത്താ ഏജൻസി ചൂണ്ടിക്കാട്ടുന്നു.
ഒന്നുംരണ്ടും ഘട്ട പരീക്ഷണങ്ങളില്‍ ടി സെല്ലുകളും രോഗപ്രതിരോധ ശേഷിയും വര്‍ധിക്കുന്നതായി കണ്ടെത്തി. മൂന്നാം ഘട്ട പരീക്ഷണം ഉടന്‍ പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനാണ് ചൈനയുടെ നീക്കം. അവസാന ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് കാൻസിനോ മെക്സിക്കോയുമായി കരാറിൽ ഒപ്പുവച്ചിരുന്നു. കാൻസിനോയുടെ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിനായി സഹകരിക്കുമെന്നും ഇതിനായി 5,000 വോളന്റിയർമാർ സജ്ജമാണെന്നും സൗദി അറേബ്യ അറിയിച്ചിരുന്നു.