ഇന്ന് മുതൽ ടൂറിസ്റ്റ് എൻട്രി വിസ നൽകുന്നത് പുനരാരംഭിക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യങ്ങളെ ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഖത്തർ അംഗീകരിച്ച വാക്‌സിൻ ഉപയോഗിച്ച് പൂർണ്ണമായും വാക്സിനേഷൻ എടുക്കുന്ന പൗരന്മാർക്കും താമസക്കാർക്കും പ്രവേശനത്തിന് 14 ദിവസം മുമ്പ് വാക്സിൻ ലഭിച്ചിട്ടുണ്ടെങ്കിൽ ക്വാറന്റൈനിലേക്ക് വിധേയരാകേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ പറഞ്ഞു.
ഇന്ത്യ ഉള്‍പ്പെടെ 94 രാജ്യങ്ങളെ റെഡ് കാറ്റഗറിയിലും, ജിസിസി രാജ്യങ്ങള്‍ ഉള്‍പ്പെടെ 88 രാജ്യങ്ങളെ യെല്ലോ വിഭാഗത്തിലും, 30 രാജ്യങ്ങള്‍ ഗ്രീന്‍ പട്ടികയിലും ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫൈസര്‍ ബയോണ്‍ടെക്, മോഡേണ, കോവിഷീല്‍ഡ്, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയ്ക്ക് പുറമേ സിനോഫാം, സിനോവാക് എന്നീ വാക്‌സിനുകള്‍ക്കാണ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നത്.
അതേസമയം, രാജ്യത്തെത്തുന്ന എല്ലാവര്‍ക്കും യാത്രയുടെ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കൂടാതെ വാക്സിനെടുക്കാത്ത 12 മുതല്‍ 17 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫാമിലി വിസിറ്റ്, ബിസിനസ്, ടൂറിസ്റ്റ് വിസയില്‍ ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്ക് വരൻ കഴിയില്ല.