അഫ്ഗാനിസ്ഥാനിലെ കാന്ദഹാറിലെ കോൺസുലേറ്റിൽ നിന്ന് അമ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഇന്ത്യ പിൻവലിച്ചു. തെക്കൻ അഫ്ഗാൻ നഗരത്തിന് ചുറ്റുമുള്ള താലിബാൻ പുതിയ പ്രദേശങ്ങളുടെ നിയന്ത്രണം നേടിയെടുത്തിട്ടുണ്ട്.
അതിനാൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും ഉദ്യോഗസ്ഥരെയും ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് ഉദ്യോഗസ്ഥരടക്കം മറ്റ് സ്റ്റാഫ് അംഗങ്ങളെയും തിരികെയെത്തിച്ചു. താലിബാൻ അധിനിവേശത്തെ തുടർന്ന് നിരവധി സുരക്ഷാ പ്രശ്‍നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.
കാന്തഹാർ നഗരത്തിന് സമീപം രൂക്ഷമായ പോരാട്ടം നടക്കുന്നതിനാലാണ് ഇന്ത്യ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരെ തൽക്കാലം തിരിച്ചുകൊണ്ടുവന്നതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യ ആസ്ഥാനമായുള്ള ഉദ്യോഗസ്ഥരെ പിൻവലിക്കുന്നത് താൽക്കാലിക നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ സേന പിന്മാറിയതോടുകൂടെ അഫ്ഗാനിസ്ഥാന്റെ 85 ശതമാനം പ്രദേശങ്ങളും തങ്ങളുടെ നിയന്ത്രണത്തിലായെന്ന് താലിബാൻ മുമ്പ് അറിയിച്ചിരുന്നു. ഏറ്റുമുട്ടലുകളിലൂടെയും പുതിയ പ്രദേശങ്ങൾ പിടിച്ചെടുത്തിരുന്നതായും താലിബാൻ വ്യക്തമാക്കി.