ഇഖാമ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സഹായിക്കുന്നവർക്ക് ശിക്ഷ ഇരട്ടിയാക്കി സൗദി അറേബ്യ. ഇത്തരത്തില്‍ സഹായമൊരുക്കുന്നവര്‍ക്കുള്ള ശിക്ഷ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസാ നിയമലംഘകര്‍ക്കെതിരായ നടപടി ശക്തമാക്കുന്നതിന്‍റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു നീക്കം സൗദി നടപ്പാക്കുന്നത്. രണ്ടാഴ്ചക്കുള്ളിൽ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചു.
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് തന്നെ നുഴഞ്ഞു കയറ്റക്കാര്‍ ഉള്‍പ്പെടെയുള്ള നിയമ ലംഘകരെ കുറിച്ചുള്ള വിവരം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണമെന്നും, ഇവര്‍ക്ക് ജോലി, യാത്ര, താമസ സൗകര്യങ്ങള്‍, എന്നിവ ഉള്‍പ്പെടെ ഒരു സഹായവും ചെയ്ത് കൊടുക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
വിസാ നിയമ ലംഘനത്തിന്‍റെ പേരില്‍ പിടികൂടുന്നവരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും.