ഡബ്ലിന്‍ : അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം വീടുകളുടെ അടക്കമുള്ള നിര്‍മ്മാണ മേഖലയെ മാന്ദ്യത്തിലേയ്ക്ക് നയിക്കുന്നുവെന്ന് ബിഎന്‍പി പാരിബസ് റിയല്‍ എസ്റ്റേറ്റ് സൂചിക വെളിപ്പെടുത്തി.
അടുത്തകാലത്തായി നിര്‍മ്മാണ സാമഗ്രികളുടെ വിലയും മറ്റു ചെലവുകളും കുത്തനെ ഉയര്‍ന്നിരുന്നു. ഇതിന്റെ ഫലമായി വീടുകളുടെ നിര്‍മ്മാണവും വളരെ കുറഞ്ഞു. 21 മാസത്തിനിടെ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ബിഎന്‍ബി പരിബാസ് ചൂണ്ടിക്കാട്ടി. കോവിഡ് നിയന്ത്രണങ്ങള്‍ ബാധിച്ചതോടെ മൊത്തം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരുന്നു. അതില്‍ നിന്നും മാറിവരുന്നതിനിടയിലാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്. നിലവിൽ പുതിയ വീടുകള്‍ക്കുള്ള ഓര്‍ഡറുകളും നന്നേ കുറയുകയാണ്. ഏറ്റെടുത്ത പ്രോജക്ടുകള്‍ മാറ്റിവെയ്ക്കുന്ന സ്ഥിതിയുമുണ്ട്. വ്യവസായത്തിന്റെ മൂന്ന് പ്രധാന വിഭാഗങ്ങളിലും ചെലവുകള്‍ വെല്ലുവിളി ഉയര്‍ത്തുന്നതായി സൂചിക പറയുന്നു.
ഓഫീസും റീട്ടെയില്‍ പ്രോജക്ടുകളും ഉള്‍പ്പെട്ട കൊമേഴ്സ്യല്‍ ഔട്ട്പുട്ടിലും സിവില്‍ എന്‍ജിനീയറിംഗിലും കഴിഞ്ഞ മാസം വന്‍ ഇടിവാണുണ്ടായത്. ഹൗസിംഗ് ഔട്ട്പുട്ടും വളരെയധികം കുറഞ്ഞു. നാമമാത്രമായ കുറവാണ് വീടുകളുടെ ഉല്‍പ്പാദനത്തിലുണ്ടായിട്ടുള്ളതെങ്കിലും സര്‍ക്കാരിനെ ഇത് വലിയ സമ്മര്‍ദ്ദത്തിലാക്കുമെന്ന് ബിഎന്‍ബി പരിബാസ് പറയുന്നു.