ഡബ്ലിൻ: ഐറിഷ് സര്‍ക്കാര്‍ ഏപ്രില്‍ 12 വരെ ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ മേയ് 5 വരെ നീട്ടേണ്ടിവരുമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍ അറിയിച്ചു. നിയന്ത്രണങ്ങള്‍ നീട്ടാനുള്ള ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘം നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം ഗണ്യമായ തോതില്‍കുറഞ്ഞതിന് കാരണം ബഹുഭൂരിപക്ഷം ആളുകളും നിയന്ത്രണങ്ങള്‍ പാലിച്ചതിനാലാണെന്ന് വരദ്കര്‍ പറഞ്ഞു. വൈറസ് വ്യാപനം ഗണ്യമായി മന്ദഗതിയിലായെങ്കിലും അത് തുടരുകയാണ്.അച്ചടക്കം പാലിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവിലെ കോവിഡ് -19 പ്രതിസന്ധിയെ ത്തുടര്‍ന്ന് ജൂനിയര്‍ സെര്‍ട്ട് പരീക്ഷ ഈ വര്‍ഷം റദ്ദാക്കിയതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.ലീവിംഗ് സെര്‍ട്ട് പരീക്ഷകള്‍ ജൂലൈ അവസാനം വരെ മാറ്റിവയ്ക്കുന്നതായും മന്ത്രി അറിയിച്ചു.
ജൂണില്‍ നടക്കാനിരിക്കുന്ന ജൂനിയര്‍ സെര്‍ട്ട് പരീക്ഷകള്‍ക്ക് പകരം, സ്‌കൂള്‍ തല പരീക്ഷകളും, അസസ്മെന്റുകളും പുതിയ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ നടത്തപ്പെടും.ലീവിംഗ് സെര്‍ട്ട് പരീക്ഷകള്‍ റദ്ദാക്കില്ല. പകരം ജൂലൈയിലെ അവസാന ആഴ്ചയോ ഓഗസ്റ്റ് ആരംഭമോ വരെ പരീക്ഷകള്‍ നീട്ടിവെയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ജോ മക് ഹഗ് ഇന്ന് സ്ഥിരീകരിച്ചു.
വിദ്യാഭ്യാസ വകുപ്പും ദേശീയ പൊതുജനാരോഗ്യ അടിയന്തര സംഘവും തമ്മില്‍ ഇന്ന് നടന്ന കൂടിയാലോചനയെ തുടര്‍ന്നാണിത്