ഡബ്ലിൻ: ഇന്ത്യയിലെ പ്ലസ് ടുവിന് സമാനമായ അയർലണ്ട് ലിവിങ് സർട്ട് പരീക്ഷയിൽ മലയാളി വിദ്യാർഥികൾക്ക് അഭിമാന ജയം. മുഴുവൻ മാർക്കും നേടി (625), ഡബ്ലിൻ ലൂക്കനിലെ അഭിരാം അജിത്തും, തൊട്ടു പിന്നിലായി 613 മാർക്ക് നേടി കൗണ്ടി മൊനഘാനിൽ, കാസിൽ ബ്ലേനിയിലെ ഡെൽവിറ്റ് ജോർജും മലയാളികൾക്ക് അഭിമാനമായി. ഇരുവരും ജൂണിയർ സെർട്ട് പരീക്ഷകളിലും ഉന്നത വിജയം നേടിയിരുന്നു.
മികച്ച ഫോട്ടോ ഗ്രാഫറും ആർട്ടിസ്റ്റുമായ അജിത് കേശവന്റെയും, ഷീനയുടെയും പുത്രനായ അഭിരാം കമ്പ്യൂട്ടർ സയൻസിൽ ബിരുദപഠനം നടത്താനാണ് പ്ലാനിടുന്നത്. പഠനത്തോടൊപ്പം ഫുട്ബോളിലും, ചിത്ര രചനയിലും, പെയിന്റിംഗിലും പ്രാഗൽഭ്യം തെളിയിച്ച അഭിരാം നിരവധി സമ്മാനങ്ങൾ കരസ്‌ഥമാക്കിയിട്ടുണ്ട്. സഹോദരി അനഘ അജിത് അയർലണ്ടിൽ ജോലി ചെയ്യുന്നു.
പാലാ വിളക്കുമാടം കൊല്ലംപറമ്പിൽ ജോർജിന്റെയും (റെജി) സിമിയുടെയും പുത്രിയാണ് ഡെൽവിറ്റ്. ഡബ്ലിൻ ട്രിനിറ്റി കോളേജിൽ ബി ഡി എസ് പഠനം നടത്താനാണ് ഡെൽവിറ്റ് ലക്ഷ്യമിടുന്നത്. നൃത്തത്തിലും സംഗീതത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള ഡെൽവിറ്റ് ഔർ ലേഡീസ് സ്കൂളിലെ ഹെഡ് ഗേൾ ആയിരുന്നു. സ്റ്റുഡന്റ് ഓഫ് ദി ഇയർ നോമിനിയാണ്.
കേരളാ പ്രവാസി കോൺഗ്രസ് എം അയർലണ്ട് ഘടകം വൈസ് പ്രസിഡന്റായ ജോർജ്, വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രൊവിൻസ് ജോയിന്റ് സെക്രട്ടറിയുമാണ്. സഹോദരി ഡെസ് ലിറ്റ് ജോർജ്, യു കെ കാർഡിഫ് യൂണിവേഴ്സിറ്റിയിലെ നാലാം വർഷ മെഡിസിൻ വിദ്യാർഥിനിയാണ്. സഹോദരൻ ഡെർമെറ്റ് ജോർജ് ആറാം ക്ലാസ്സ് വിദ്യാർഥിയാണ്.
By Raju Kunnakattu