20 വർഷം മുമ്പ് നഷ്ടമായ പഴ്സ് ഉടമയ്ക്ക് തിരിച്ചേൽപ്പിച്ച് അയർലന്റ് പൊലീസ്. അവിചാരിതമായി ലഭിച്ച പഴ്സിന്റെ ചിത്രവും പൊലീസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഇരുപത് വർഷത്തെ ദുരൂഹത 24 മണിക്കൂറ് കൊണ്ട് അവസാനിച്ചു എന്ന കുറിപ്പോടെയാണ് പൊലീസ് ഫെയ്സ്ബുക്കിൽ ചിത്രം പങ്കുവെച്ചത്. അവിചാരിതമായാണ് പൊലീസിന് പഴ്സ് ലഭിച്ചത്. പെഴ്സിൽ നിന്നും ലഭിച്ച വിസ ക്രെഡിറ്റ് കാർഡും 2001 ജൂണിൽ രേഖപ്പെടുത്തിയ സ്റ്റുഡന്റ് ഐഡി കാർഡും ഉണ്ടായിരുന്നു. ഇതാണ് ഉടമയെ കണ്ടെത്താൻ സഹായിച്ചത്.
കാർഡിലുള്ള പേര് ഡാറ്റാബേസിൽ സെർച്ച് ചെയ്താണ് ഉടമയെ തേടി പൊലീസ് എത്തിയത്. അയർലന്റ് പൊലീസിന്റെ പോസ്റ്റ് ഇതിനകം വൈറലാണ്. പൊട്ടിച്ചിരിച്ചും അമ്പരുന്നുമൊക്കെയാണ് ആളുകൾ ഈ വാർത്തയെ സ്വീകരിച്ചത്.
അതേസമയം, പഴ്സ് എങ്ങനെയാണ് നഷ്ടമായതെന്നും ഇതിന്റെ ഉടമയാര് എന്നുമൊക്കെ ചിലർ കമന്റിൽ ചോദിക്കുന്നുണ്ട്. അതിനെ കുറിച്ചുള്ള സൂചനകളൊന്നും പൊലീസ് എഫ്ബി പോസ്റ്റിൽ നൽകിയിട്ടില്ല.
രസകരമായ കമന്റുകളും കൂട്ടത്തിലുണ്ട്. ഇരുപത് വർഷമെടുത്തിട്ടാണെങ്കിലും അയർലന്റ് പൊലീസ് ആരേയും നിരാശപ്പെടുത്തില്ല എന്നാണ് ഒരു കമന്റ്. തന്റെ കാണാതായ പാസ്പോർട്ട് ഇരുപത് വർഷം കഴിഞ്ഞാലും കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്നാണ് വേറൊരാളുടെ കമ്മന്റ്.