അയർലണ്ട്: ആശുപത്രികളിലെ തിരക്ക് “പ്രതികൂല പ്രതികരണങ്ങൾ” ഉറപ്പ് നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO) പ്രസിഡന്റ് നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഈ ആഴ്ച Co Sligoയിൽ നടന്ന യൂണിയന്റെ വാർഷിക സമ്മേളനത്തിൽ ആരോഗ്യവും സുരക്ഷയും എന്ന ചർച്ചകളിൽ INMO പ്രസിഡന്റ് Karen McGowan ഈ വിഷയം ഉന്നയിച്ചിരുന്നു.
2021-ന്റെ തുടക്കം മുതൽ 3,400-ലധികം നഴ്‌സുമാർ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് എച്ച്എസ്ഇ നൽകുന്ന കണക്കുകൾ വ്യക്തമാക്കുന്നു. നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ, പ്രത്യേകിച്ച് അത്യാഹിത വിഭാഗങ്ങളിൽ വർധിച്ചുവെന്ന് കേൾക്കുന്നതിൽ അതിശയിക്കാനൊന്നുമില്ലെന്ന് Karen McGowan അഭിപ്രായപ്പെട്ടു. തിരക്ക് രോഗികൾക്കും ജീവനക്കാർക്കും “വെല്ലുവിളി” ആണെന്നും സ്ഥലത്തിന്റെ അഭാവം ആക്രമണം സൃഷ്ടിക്കുമെന്നും ആളുകളുടെ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്നും കുറച്ചു കാലമായി തങ്ങൾ തിരക്കിനെ കുറിച്ച് ഓർമിപ്പിക്കുന്നുണ്ടെന്നും തിങ്ങിനിറഞ്ഞ ഡിപ്പാർട്ട്‌മെന്റുകളിൽ ചികിത്സിക്കുമ്പോൾ രോഗികളുടെ മരണനിരക്ക് കൂടുതലാണെന്നും അവർ പറഞ്ഞു.
ഹെൽത്ത് കെയറിൽ വൻതോതിൽ നിക്ഷേപം നടത്താനും അത്യാഹിത വിഭാഗങ്ങളെ കുറിച്ച് അന്വേഷിക്കാനും INMO സർക്കാരിനോട് ആവശ്യപ്പെടുകയാണെന്ന് McGowan പറഞ്ഞു.
ആശുപത്രിയിലെ തിരക്ക് സംബന്ധിച്ച പ്രശ്നം ഇന്നലെ കോൺഫറൻസിൽ മുന്നിട്ട് നിന്നിരുന്നു. സ്ഥിതിഗതികൾ മുമ്പെങ്ങുമില്ലാത്തവിധം മോശമായിരിക്കുമെന്ന് INMO മുന്നറിയിപ്പ് നൽകി. ആരോഗ്യമന്ത്രി Stephen Donnelly നാളെ പ്രതിനിധികളെ അഭിസംബോധന ചെയ്യും.
ഇന്ന് രാവിലെ രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ 428 രോഗികൾ കിടക്കകൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് ഇന്നത്തെ INMO കണക്കുകൾ കാണിക്കുന്നു. ഇതിൽ 355 പേർ അത്യാഹിത വിഭാഗങ്ങളിലാണ്.