ഇറ്റലി: കോവിഡ് 19 വൈറസിനെതിരായ പോരാട്ടത്തിൽ ഇറ്റലിയെ സഹായിച്ചിരുന്ന ക്യൂബൻ മെഡിക്കൽ സംഘം നാട്ടിലേക്ക് മടങ്ങി. വൈറസ് വ്യാപനം ഏറ്റവും ഗുരുതരമായിരുന്ന വടക്കൻ ഇറ്റലിയിലെ ലോംബാർദി മേഖലയിലായിരുന്നു കഴിഞ്ഞ 77 ദിവസങ്ങായി സംഘം സേവനം ചെയ്തിരുന്നത്. ക്യൂബൻ ടീമിന്റെ നാട്ടിലേക്കുള്ള മടങ്ങിവരവ് സ്റ്റേറ്റ് ടെലിവിഷനിൽ തത്സമയം സംപ്രേഷണം ചെയ്തു. ക്യൂബൻ പ്രസിഡന്റ് മിഗുവേൽ ഡയസ് കാനൽ, വിമാനത്താവളത്തിൽ ഇവർക്കായി സ്വാഗതപ്പാർട്ടി ഒരുക്കിയിരുന്നു.
36 ഡോക്ടർമാരും 15 നഴ്‌സുമാരും ഒരു ലോജിസ്റ്റിക് സ്‌പെഷ്യലിസ്റ്റും ഉൾപ്പെടുന്ന സംഘം മാർച്ച് 22 മുതൽ ഇറ്റലിയിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഇറ്റലിയിൽ കോവിഡ് രോഗബാധിതരുടെ ജീവൻ രക്ഷിക്കുന്നതിലായിരുന്നു തങ്ങളുടെ ശ്രദ്ധയെന്ന് സംഘത്തലവൻ ഡോ. കാർലോസ് പെരസ് പറഞ്ഞു. എല്ലാ സുരക്ഷാ നടപടികളും ആരോഗ്യ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് സുരക്ഷിതവും ഊർജ്ജസ്വലവുമായി ദൗത്യം പൂർത്തീകരിച്ചാണ് ഞങ്ങൾ തിരിച്ചുവന്നതെന്നും അദ്ദേഹം പറഞ്ഞു.
ക്യൂബയിൽ മടങ്ങിയെത്തിയ സംഘാംഗങ്ങൾ എല്ലാവരും ഹവാനയ്ക്കു സമീപമുള്ള ലാസ് പ്രദെരാസ് മെഡിക്കൽ സെന്ററിൽ രണ്ടാഴ്ച സ്വയം ക്വാറന്റീനിൽ ചെലവഴിക്കും. കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം, ഇറ്റലിയെക്കൂടാതെ സഹായം അഭ്യർഥിച്ച 27 രാജ്യങ്ങളിലേക്ക് 34 മെഡിക്കൽ ബ്രിഗേഡുകളെ ക്യൂബ അയച്ചിരുന്നു.