ജീവൻ രക്ഷിച്ച ആനകൾക്ക് സ്വത്തിന്റെ പാതി എഴുതിവെച്ച് ബിഹാർ സ്വദേശി. ഏഷ്യൻ എലിഫന്റ് റീഹാബിലിറ്റേഷൻ ആന്റ് വൈൽഡ് ലൈവ് ആനിമൽ ട്രസ്റ്റ് മാനേജർ അക്തർ ഇമാമാണ് ആനകൾക്ക് സ്വത്തിന്റെ പാതി നൽകിയിരിക്കുന്നത്.
വർഷങ്ങളായി ആനകളെ പരിപാലിക്കുന്നത് അക്തർ ഇമാമാണ്. മോട്ടി, റാണി എന്നിങ്ങനെയാണ് ആനകൾക്ക് പേരിട്ടിരിക്കുന്നത്. തന്റെ കുടുംബാംഗങ്ങളെ പോലെയാണ് ഇവ രണ്ടുമെന്നും അക്തർ പറയുന്നു. മോട്ടിയും റാണിയുമില്ലാതെ ഇദ്ദേഹത്തിന് ഒരു ജീവിതമില്ല.
ഒരിക്കൽ അക്രമിയിൽ നിന്നും അക്തറിന്റെ ജീവൻ രക്ഷിച്ചത് ഈ ആനകളാണ്.
അതിനെ കുറിച്ച് അക്തർ പറയുന്നത് ഇങ്ങനെ, ഒരിക്കൽ തനിക്ക് നേരെ വധശ്രമം ഉണ്ടായി. തോക്കുമായി അക്രമി മുറിയിൽ പ്രവേശിച്ചപ്പോൾ ആനകൾ ചിന്നം വിളിച്ചതോടെയാണ് താൻ എഴുന്നേറ്റത്. അക്രമിയെ കണ്ട താൻ ബഹളം വെച്ചു. ഇതോടെ അക്രമി ഓടി രക്ഷപ്പെട്ടു.
അതേസമയം, സ്വത്തുക്കൾ ആനകൾക്ക് നൽകിയതോടെ കുടുംബത്തിൽ നിന്നും തനിക്ക് ഭീഷണിയുണ്ടെന്നും അക്തർ പറയുന്നു. പത്ത് വർഷത്തോളമായി ഭാര്യയും ആൺമക്കളും അക്തറിൽ നിന്നും അകന്നു കഴിയുകയാണ്.വ്യാജ കേസ് ചമച്ച് മകൻ തന്നെ ഇതിന് മുമ്പ് ജയിലിലാക്കിയിരുന്നതായും അക്തർ. പിന്നീട് ഈ കേസ് തെറ്റാണെന്ന് തെളിഞ്ഞു. മകൻ ആനകളെ കൊള്ളസംഘത്തിന് വിൽക്കാൻ ശ്രമിച്ചതായും അക്തർ പറയുന്നു.
സ്വത്തിന്റെ പാതി ഭാര്യയുടെ പേരിലാണ് അക്തർ എഴുതി വെച്ചത്. സ്വന്തം ഭാഗമായ അഞ്ചു കോടിയാണ് ആനകളുടെ പേരിൽ എഴുതി വെച്ചത്. ആനകൾ ചെരിഞ്ഞാൽ പണം ഏഷ്യൻ എലിഫന്റ് റീഹാബിലിറ്റേഷൻ ആന്റ് വൈൽഡ് ലൈവ് ആനിമൽ ട്രസ്റ്റിന് നൽകണമെന്നും വിൽപത്രത്തിൽ പറയുന്നു.