ഇറ്റലി: രാജ്യത്തെ കോവിഡ് 19 കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഇറ്റലിയിലുടനീളമുള്ള എല്ലാ നിശാക്ലബ്ബുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത തിരക്കേറിയ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നവർ വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ നിർബന്ധമായും മാസ്ക്ക് ധരിക്കണക്കണമെന്നും ഉത്തരവിൽ പറയുന്നു. ഡിസ്കോകൾ, ബീച്ചുകളിലും മറ്റും സംഘടിപ്പിക്കുന്ന ഔട്ട്ഡോർ ന്യത്തങ്ങൾ തുടങ്ങിയവയ്ക്കും നിരോധനമുണ്ട്.
ആരോഗ്യമന്ത്രി റോബർതോ സ്പെറൻസ ഒപ്പിട്ട ഉത്തരവ് ഇന്നലെ മുതൽ നിലവിൽവന്നു. സെപ്തംബർ ഏഴുവരെ ഉത്തരവ് പ്രാബല്യത്തിലുണ്ടാകും. നിശാക്ലബ് വ്യവസായങ്ങളിൽ ഈ സീസണിൽ നാലു ബില്യൻ യൂറോയുടെ നഷ്ടമാണ് കണക്കാക്കുന്നതതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. തകർന്നു കൊണ്ടിരിക്കുന്ന നൈറ്റ്ക്ലബ്ബ് വ്യവസായങ്ങൾക്ക് സർക്കാർ സാമ്പത്തികസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് അഞ്ഞൂറോളം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലും വൈറസ് ബാധ വ്യാപിക്കുകയാണ്. ക്രൊയേഷ്യ, ഗ്രീസ്, മാൾട്ട, സ്പെയിൻ എന്നിവിടങ്ങളിൽനിന്ന് ഇറ്റലിയിലേക്ക് മടങ്ങിവരുന്ന യാത്രക്കാർക്കായി വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്.