ഉത്തർപ്രദേശിലെ കാൺപൂരിലെ സചെന്ദി പ്രദേശത്ത് ചൊവ്വാഴ്ച സഞ്ചരിച്ചിരുന്ന ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് 17 പേർ മരിക്കുകയും 20 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ലാല ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു അപകടം സംഭവിച്ചത്.
ലക്നൗവിൽ നിന്നും ഡൽഹിയിലേക്ക് പോവുകയായിരുന്ന ബസ് എതിർദിശയിൽ നിന്നും വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ ദേശീയപാതയുടെ മറുവശത്ത് വീണു, ബസ് മറിഞ്ഞ് ഒരു കുഴിയിൽ വീഴുകയായിരുന്നു.
ഒരു ബിസ്ക്കറ്റ് ഫാക്ടറിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.