കൊച്ചി: വ്യവസായി എംഎ യൂസഫലി ഇടപെട്ട് അബുദാബിയിൽ വധശിക്ഷയിൽ നിന്ന് രക്ഷപെട്ട മലയാളി ബെക്സ് കൃഷ്ണൻ ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബെക്സ് കൃഷ്ണൻ എത്തിയത്. ബെക്സിനെ ഭാര്യ വീണയും മകൻ അദ്വൈതും ചേര്‍ന്ന് വിമാനത്താവളത്തിൽ വന്ന് സ്വീകരിച്ചു.
ബെക്സ് ഓടിച്ച വാഹനമിടിച്ച് സുഡാൻ സ്വദേശിയായ ഒരു ബാലൻ മരിച്ചതോടെയാണ് ഇദ്ദേഹം ജയിലിലായത്. തുടര്‍ന്ന് കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിൽ ബെക്സിനെതിരെ നരഹത്യയ്ക്ക് കേസെടുക്കുകയായിരുന്നു.
കേസിൽ നിന്ന് ബെക്സിനെ രക്ഷിക്കാൻ കുടുംബം ഒരുപാട് പരിശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അവസാനം അവർ എംഎ യൂസഫലിയെ സമീപിക്കുകയായിരുന്നു. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുബവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബെക്സ് കൃഷ്ണനെ മോചിപ്പിക്കാനുള്ള വഴിയൊരുങ്ങിയത്. പിന്നീട് യൂസഫലി 1 കോടി രൂപ കോടതിയിൽ കെട്ടിവെച്ചതിന് ശേഷമാണ് കൃഷ്ണൻ മോചിതനായത്.