മലപ്പുറം: പ്രണയാഭ്യർഥന നിരസിച്ചതിന് യുവാവ് 21 വയസ്സുകാരിയെ കുത്തിക്കൊന്നു. ഏലംകുളം കുളന്തര ചെമ്മാട്ടിൽ ബാലചന്ദ്രന്റെ മകൾ ദൃശ്യയാണ് (21) കൊല്ലപ്പെട്ടത്. പതിമൂന്ന് വയസുകാരിയായ സഹോദരി ദേവശ്രീക്ക് പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എട്ട് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് പെരിന്തൽമണ്ണ മുട്ടുങ്ങൽ സ്വദേശി വിനീഷ് വിനോദ് ദൃശ്യയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിനീഷിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. പ്രേമം നിരസിച്ചതാണ് പ്രകോപന കാരണെമന്നാണ് പ്രാഥമിക നിഗമനം.
അതേസമയം പെണ്‍കുട്ടിയുടെ അച്ഛന്‍ ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ കട ഇന്നലെ രാത്രി കത്തിനശിക്കുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനു പിന്നിലും പ്രതി വിനീഷ് തന്നെയാണോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.