തിരുവനന്തപുരം: കോവിഡ് ലോക്ഡൗണ്‍ തുടങ്ങിയതു മുതല്‍ നിശ്ചലമായി കിടന്നിരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മിക്കവയും നാളെ മുതല്‍ തുറക്കാനുള്ള തീരുമാനമായി. ഇത് ടൂറിസം മേഖലയുമായി ചേര്‍ന്നു നില്‍ക്കുന്നവര്‍ക്ക് വലിയ ആസ്വാസമായിരിക്കും. എന്നാല്‍ ബീച്ചുകള്‍ ഇനിയും രണ്ടാഴ്ചകള്‍ക്ക് ശേഷം നവംബര്‍ മുതല്‍ മാത്രമെ തുറക്കുകയുള്ളൂ. ഇപ്പോള്‍ ഹില്‍ സ്റ്റേഷനുകള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, കായലോര ടൂറിസം മേഖലകള്‍ എന്നിവയ്ക്കല്ലാം അനുമതിയായി.
മരവിച്ചു കിടക്കുന്ന സംസ്ഥാനത്തെ ടൂറിസം മേഖല സജീവമാവുന്നതിന് വേണ്ടിയാണ് ഇപ്പോള്‍ അവ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നതെന്ന് മന്ത്രി പ്രസ്താവിച്ചു. എന്നാല്‍ കര്‍ശനമായി മുഖാവരണങ്ങളും കോവിഡ് മാനദണ്ഡങ്ങളും പാലിക്കേണ്ടി വരും. ഇത്തരം പ്രദേശങ്ങളില്‍ കേരളത്തിന് അകത്തും പുറത്തുമുള്ള സഞ്ചാരികള്‍ക്ക് ഉപാധികളോടെ പ്രവേശിക്കാനുള്ള അനുമതിയായിട്ടുണ്ടെന്ന് മന്ത്രി പ്രസ്താവിച്ചു.
മറ്റു സംസ്ഥാനത്തു നിന്നും വരുന്ന ടൂറിസ്റ്റുകള്‍ക്ക് ഒരാഴ്ചവരെയുള്ള ക്വാറന്‍ന്റൈന്‍ നിര്‍ബന്ധമല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ പുറത്തു നിന്നും വരുന്ന ടൂറിസ്റ്റുകള്‍ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടി വരും. 7 ദിവസത്തിനുള്ളില്‍ മടങ്ങുന്നില്ലെങ്കില്‍ അവര്‍ സ്വന്തം ചിലവില്‍ കോവിഡ് ടെസ്റ്റ് ചെയ്യേണ്ടിവരും. എന്നാല്‍ ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍, പനി, ചുമ എന്നിവയുണ്ടെങ്കില്‍ ഒരു കാരണവശാലും യാത്രയ്‌ക്കോ, ഇത്തരം സ്ഥലങ്ങളിലേക്കോ അനുമതി ലഭിക്കുകയില്ല.
എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ശരീരോഷ്മാവ്, കൈകള്‍ സാനിറ്റൈസ് ചെയ്യുക, സോപ്പിട്ട് കഴുകുക എന്നിവ നിര്‍ബന്ധമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ നടപ്പാതകള്‍, കൈവരികള്‍, ചവിട്ടുപടികള്‍ എന്നിവയെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണം. എല്ലാവരും നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അവയ്ക്കുള്ള ഉത്തരവാദിത്വം ഡി.ടി.പി.സിയ്്ക്കും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്കുമായിരിക്കും.
എന്നാല്‍ കേരളം ഒഴികെയുള്ള മറ്റു പല സംസ്ഥാനങ്ങളിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കോവിഡ് മാനദണ്ഡങ്ങളോടെ ഇതിന് മുന്‍പേ തന്നെ തുറന്നു കൊടുത്തിരുന്നു. എന്നാല്‍ കേളത്തിന്റെ ജനസാന്ദ്രതയും തിരക്കും പരിഗണിച്ച് രോഗ്യവ്യാപന സാധ്യത ഏറെയായതിനാലാണ് ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കി തുടങ്ങുന്നത്. എന്നാല്‍ കേരളത്തിന് അകത്തുള്ളവര്‍ക്ക് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടാന്‍ സാധ്യതയില്ലെന്നാണ് മന്ത്രി കടകംപള്ളി സരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.