കാബൂള്‍: അഫ്ഗാനിസ്ഥാനില്‍നിന്ന് അഭയാര്‍ഥികളെ ഒഴിപ്പിക്കുന്നതിനിടെ കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് മുന്നിൽ പുറത്തുണ്ടായ ഇരട്ടസ്‌ഫോടനത്തിൽ 90 പേർ കൊല്ലപ്പെട്ടു. താലിബാനികളടക്കം 150ലേറെ പേര്‍ക്ക് പരിക്കേറ്റു സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. സ്‌ഫോടനത്തിൽ 13 യു.എസ്. സൈനികരും കൊല്ലപ്പെട്ടു.
അമേരിക്കന്‍ സേനയേയാണ് തങ്ങള്‍ ലക്ഷ്യമിട്ടെതെന്നും പ്രസ്താവനയില്‍ ഐ എസ് അറിയിച്ചു. അതേസമയം അഫ്ഗാനിസ്ഥാനില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേരെ ഐഎസ് ഭീകരാക്രമണ ഭീഷണിയുണ്ടെന്നും എത്രയും പെട്ടെന്ന് കാബൂള്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നും പൗരന്മാര്‍ക്കു യുഎസ് ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
വിമാനത്താവളത്തിന്റെ വിവിധ ഗേറ്റുകളില്‍ ഉള്ള അമേരിക്കന്‍ പൗരന്മാര്‍ അവിടെനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകണമെന്നും ആള്‍ക്കൂട്ടത്തിനിടയില്‍ ചുറ്റുപാടുകളെക്കുറിച്ചു കൃത്യമായ ബോധ്യം ഉണ്ടായിരിക്കണമെന്നും യുഎസ് എംബസി വെബ്‌സൈറ്റില്‍ നിര്‍ദേശിച്ചു.
ഓഗസ്റ്റ് 15ന് താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത ശേഷം ഏതാണ്ട് 90,000 അഫ്ഗാന്‍ പൗരന്മാരും വിദേശികളുമാണ് അഫ്ഗാനിസ്ഥാനില്‍നിന്നു പുറത്തുകടന്നത്. അഫ്ഗാന്‍ പൗരന്മാര്‍ രാജ്യം വിടാന്‍ അനുവദിക്കില്ലെന്ന് ചൊവ്വാഴ്ച താലിബാന്‍ വ്യക്തമാക്കിയിരുന്നു. വിദേശപൗരന്മാരെ കൊണ്ടുപോകുന്നതിനു തടസമില്ലെന്നും അഫ്ഗാന്‍ പൗരന്മാരെ രാജ്യം വിടാന്‍ അനുവദിക്കില്ലെന്നുമാണ് താലിബാന്‍ വക്താവ് അറിയിച്ചിരുന്നത്.