അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഈടാക്കുമെന്ന നിർദേശത്തിൽ നിന്നും പിന്മാറി സർക്കാർ. നികുതി വർധന ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രവാസികൾക്കും അടഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി ഈടാക്കില്ലെന്നും ധനമന്ത്രി അറിയിച്ചു.
സംസ്ഥാന ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടിന് എത്ര ശതമാനം നികുതി എന്ന കാര്യമൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. മറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നികുതി ഏർപ്പെടുത്തുന്നതിനെ കുറിച്ച് തദ്ദേശ വകുപ്പ് ആലോചിക്കണം എന്നായിരുന്നു അന്ന് നിർദേശിച്ചിരുന്നത്.എന്നാൽ നികുതി നിർദേശം നടപ്പാക്കേണ്ടതില്ലെന്ന് ആ ഘട്ടത്തിൽ തന്നെ തീരുമാനിച്ചിരുന്നതായാണ് ഇന്ന് തിരുവഞ്ചൂർ രാധകൃഷ്ണന്റെ സബ്മിഷന് മറുപടിയായി ധനമന്ത്രി പറഞ്ഞത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരുമാനം വർധിപ്പിക്കൽ ലക്ഷ്യമിട്ടാണ് ബജറ്റിൽ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നിർദേശം മുന്നോട്ടുവെച്ചത്.ഇതിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നികുതി ഏർപ്പെടുത്തുന്നതിൽ പിന്നോട്ടു പോയത്. സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന വീടുകളിൽ ഭൂരിഭാഗവും പ്രവാസികളുടേതാണ്. എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിൽ ഇവരുടെമേൽ അധികഭാരം അടിച്ചേൽപ്പിക്കേണ്ടതില്ല എന്നവിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ