കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഇനി ആർത്തവ അവധിയെടുക്കാം. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല ഇത്തരത്തിൽ ആർത്തവ അവധി നൽകുന്നത്. കുസാറ്റിൽ ഓരോ സെമിസ്റ്ററിലും 2% അധിക അവധി ആനുകൂല്യം നൽകാനാണ് സർവകലാശാല അധികൃതരുടെ തീരുമാനം. നിലവിൽ 75% ഹാജറുള്ളവർക്കേ സെമസ്റ്റർ പരീക്ഷ എഴുതാനാകൂ. ഹാജർ കുറവാണെങ്കിൽ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ സെമസ്റ്റർ പരീക്ഷ എഴുതാം. എന്നാൽ ആർത്തവ അവധിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
അപേക്ഷ മാത്രം നൽകിയാൽ മതി. വിദ്യാർഥിനികൾക്ക് 60 ദിവസം പ്രസവാവധി അനുവദിക്കാൻ എംജി സർവകലാശാല കഴിഞ്ഞമാസം തീരുമാനിച്ചിരുന്നു. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാല വിദ്യാർത്ഥിനികൾക്ക് പ്രസവാവധി നൽകുന്നത്. സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും ഡിഗ്രി, പി.ജി, ഇന്റഗ്രേറ്റഡ്, പ്രഫഷണൽ കോഴ്സുകൾ (നോൺ ടെക്നിക്കൽ) എന്നിവയിലെ 18 വയസ്സുകഴിഞ്ഞ വിദ്യാർഥിനികൾക്കാണ് അറുപത് ദിവസത്തെ പ്രസവാവധി അനുവദിക്കുന്നത്.
അടുത്തിടെ ആർത്തവ ദിവസങ്ങളിലെ അവധി ആവശ്യപ്പെട്ട് അഭിഭാഷക ഷൈലേന്ദ്രമണി ത്രിപാഠി സുപ്രീം കോടതിയിൽ പൊതു താത്പര്യ ഹർജി സമർപ്പിച്ചിരുന്നു. വിദ്യാർത്ഥിനികൾക്കും ജോലിചെയ്യുന്നവർക്കും ആർത്തവ അവധിനൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി. ആർത്തവ സമയത്ത് അവധി നിഷേധിക്കുന്നത്. ഭരണഘടന 14-ാം അനുച്ഛേദം പ്രകാരം ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.കൂടാതെ ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദന ഹൃദയാഘാത സമയത്തെ വേദനയ്ക്ക് തുല്യമാണെന്ന ലണ്ടൻ സർവ്വകലാശാല പഠനത്തെ പറ്റിയും ഹർജിയിൽ പരാമർശിച്ചിട്ടുണ്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88