ഖത്തർ: യെമൻ സ്വർണ്ണ വ്യാപാരിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട നാല് കേരളീയർക്ക് ഖത്തറിൽ വധശിക്ഷ വിധിച്ചതായി റിപ്പോർട്ട്. ആദ്യ നാല് പ്രതികൾക്ക് ദോഹയിലെ ഖത്തരി ക്രിമിനൽ കോടതിയാണ് ബുധനാഴ്ച വധശിക്ഷ വിധിച്ചത്.
കണ്ണൂർ സ്വദേശികളായ റാഷിദ് കുനിയിൽ, കെ.അഷ്ഫീർ, അനീസ്, ടി. ഷമ്മാസ് എന്നിവരെയാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. യെമൻ വ്യാപാരിയിൽ നിന്ന് പണവും സ്വർണവും കവർന്നെടുക്കുകയായിരുന്നു കുറ്റകൃത്യത്തിന്റെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്.
കുറ്റകൃത്യത്തിന് ശേഷം മോഷ്ടിച്ച പണം വിവിധ മാർഗങ്ങളിലൂടെ പ്രതികൾ വീട്ടിലേക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ 20 ലധികം പേർ പ്രതികളായിരുന്നു. പ്രതികളിൽ ചിലർ ഖത്തറിൽ നിന്ന് രക്ഷപ്പെട്ടതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ അറസ്റ്റ് ചെയ്തവരിൽ പലരും പിന്നീട് കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടയച്ചു. ബാക്കിയുള്ളവർ ഒരു വർഷമായി ജയിലിലാണ്.