കോയമ്പത്തൂർ: കൂനൂരിൽ 13 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾ താമസിക്കുന്ന നീലഗിരി ജില്ലയിലെ കാട്ടേരി നഞ്ചപ്പസത്രം കോളനിയെ ദത്തെടുക്കുന്നതായി കരസേന അറിയിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 13 പേരാണ് മരിച്ചത്.
വെല്ലിങ്ടൺ പട്ടാള കേന്ദ്രത്തിലെ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് ദക്ഷിണ ഭാരത് ഏരിയ കമാന്‍ഡിങ് ജനറല്‍ ഓഫിസര്‍ ലഫ്. ജനറല്‍ എ. അരുണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഗ്രാമവാസികളുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ മാസവും ഡോക്‌ടറെയും നഴ്സിനെയും അയയ്ക്കുമെന്നും, ഇവർക്ക് എന്തെങ്കിലും ചികിത്സയുടെ ആവശ്യം വന്നാൽ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഗ്രാമവാസികൾക്ക് റേഷൻ, പുതപ്പുകൾ, സോളാർ എമർജൻസി ലൈറ്റുകൾ എന്നിവ വിതരണം ചെയ്യുകയും, അപകടവിവരം ആദ്യം അറിയിച്ച രണ്ടുപേർക്ക് 5000 രൂപ വീതം നൽകുകയും ചെയ്തു.