തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നേതാക്കളും കുഴൽപ്പണക്കേസിൽ സാക്ഷികളായത് കേസിനെ കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർതന്നെ പ്രതികളായി മാറിയേക്കാമെന്നും റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
കുറ്റപത്രത്തിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെ 206 സാക്ഷികളാണ്. പ്രതികൾ ആകേണ്ടവർ എങ്ങനെയാണ് സാക്ഷികളായി മാറിയതെന്നും ബിജെപിക്കു രക്ഷപ്പെടാനുള്ള അന്തർധാരയാണോ ഇതെന്നു സംശയമുണ്ടെന്നും ബിജെപി നേതാക്കളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അവസരം സർക്കാർ പാഴാക്കിയെന്നും. ഇതിനായി അടച്ചിട്ട മുറികളിൽ ബിജെപി–സിപിഎം ചർച്ച നടന്നുവെന്നും റോജി പറഞ്ഞു. പണം വന്ന കേന്ദ്രം ഇതുവരെ മനസിലാക്കാൻ പൊലീസിനു കഴിയാത്തതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്കു കൈമാറണമെന്നും റോജി ആവശ്യപ്പെട്ടു.
പണത്തിന്റെ സ്രോതസ് അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾക്കു സംസ്ഥാനത്തിന്റെ അനുമതി ആവശ്യമില്ലെന്നും ഇത് അറിയാത്തവരല്ല പ്രതിപക്ഷമെന്നും അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണ പരത്തുകയാണെന്നും മുഖ്യമന്ത്രി മറുപടി നൽകി.