റബറിനെ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾക്കിടെ, റബർ ഉൽപാദന സബ്സിഡിയായി 23.45 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. തുക കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. ഫെബ്രുവരി 28 വരെയുള്ള എല്ലാ തുകയും അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
120 കോടിരൂപയുടെ അപേക്ഷയാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്. ഇതിൽ 30 കോടി നേരത്തെ അനുവദിച്ചിരുന്നു. ഒരു കിലോയ്ക്ക് 170 രൂപയാണ് സർക്കാർ ഇൻസെന്റീവ് പ്രഖ്യാപിച്ചത്. 140 രൂപയാണ് ഇപ്പോഴത്തെ വിപണി വില. ശേഷിക്കുന്ന തുക സർക്കാർ ഇൻസെന്റീവായി നൽകും. 1.47 ലക്ഷം കർഷകർ അപേക്ഷകളാണ് സർക്കാരിനു മുന്നിലെത്തിയത്. റബർ കർഷകർ അവരുടെ മേഖലയിലെ റബർ സൊസൈറ്റിയിലാണ് അപേക്ഷ നൽകേണ്ടത്. സൊസൈറ്റി റബർ ബോർഡിന് അപേക്ഷ കൈമാറും. റബർ ബോർഡ് പരിശോധിച്ച് സർക്കാരിന് അയയ്ക്കും. ഇത്രയും നടപടി ക്രമങ്ങൾ ഉള്ളതിനാൽ തുക നൽകാൻ എപ്പോഴും കാലതാമസം ഉണ്ടാകാറുണ്ടെന്ന് ധനവകുപ്പ് പറയുന്നു. റബർ കർഷകരുടെ സബ്സിഡിക്കുള്ള ബജറ്റ് വിഹിതം 600 കോടിരൂപയായി ഉയർത്തിയിരുന്നു.
അതേസമയം, റബർ വിലയിടിഞ്ഞിട്ടും സഹായം ലഭിക്കാത്തതിനെതിരെ ക്രൈസ്തവ സഭകൾ രംഗത്തെത്തിയതാണ് തുക വേഗത്തിൽ അനുവദിക്കാൻ കാരണമെന്ന് രാഷ്ട്രീയ ആരോപണവും ഉയർന്നു. റബറിന് 300 രൂപ ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെട്ടാൽ തിരഞ്ഞെടുപ്പിൽ അനുകൂല നിലപാട് എടുക്കുമെന്നായിരുന്നു തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനിയുടെ പ്രഖ്യാപനം. ബിഷപ്പിനെ പിന്തുണച്ച് ബിജെപി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തിയിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB