ന്യൂഡൽഹി: രാജ്യത്ത് ടിപിആർ 5 ശതമാനത്തിനു താഴെയെത്തിയെങ്കിലും രണ്ടാം കോവിഡ് തരംഗത്തിന്റെ കെടുതികൾ ഇപ്പോഴും ഒഴിഞ്ഞിട്ടില്ലെന്നും ഏറ്റവും ആശങ്കയുയർത്തുന്ന സംസ്ഥാനങ്ങളിൽ കേരളവും ഉൾപ്പെടുന്നുവെന്നും ഡോ. ഹർഷ് വർധന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിതല യോഗത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു.
രാജ്യത്ത് 19 സംസ്ഥാനങ്ങളിൽ പത്തിൽ താഴെയാണു പ്രതിദിന മരണം. എന്നാൽ മഹാരാഷ്ട്ര, കേരളം, തമിഴ്നാട്, ബംഗാൾ, ഒഡീഷ എന്നിവയാണ് ഏറെ നാളായി ആശങ്ക നിലനിൽക്കുന്ന സംസ്ഥാനങ്ങൾ. ദേശീയ നിരക്കിനെക്കാളും ഉയർന്ന തോതിലാണ് ഇവിടെ കോവിഡ് കേസുകളിലെ വർധന. ഇവിടങ്ങളിൽ പ്രതിദിനം നൂറിലേറെ മരണങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.
തുടർച്ചയായി 21–ാം ദിവസവും രാജ്യത്തെ പ്രതിദിന ടിപിആർ 5 ശതമാനത്തിൽ താഴെയാണ്. മരണനിരക്ക് 1.30%. മ്യൂക്കർമൈക്കോസിസ് (ബ്ലാക്ക് ഫംഗസ്) ബാധിച്ച് ഇതുവരെ രാജ്യത്തു റിപ്പോർട്ട് ചെയ്ത 40,845 കേസുകളിൽ 3,129 പേർ മരിച്ചു. ഇതിൽ 85% പേരും കോവിഡ് ബാധിച്ചവരാണ്. രാജ്യത്ത് 80 ജില്ലകളിൽ ഇപ്പോഴും ഉയർന്ന ടിപിആർ ആണെന്നും ഈ സമയത്തുണ്ടാകുന്ന വീഴ്ച സ്ഥിതി വഷളാക്കുമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് അറിയിച്ചു.