വിവാദമായ ഭരണ പരിഷ്കാരങ്ങൾ ദ്വീപിൽ കൊണ്ട് വന്ന അഡ്മിനിട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിനു തൊട്ടു പിന്നാലെ പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ലക്ഷദ്വീപില്‍ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികൾ തുടങ്ങിയിരിക്കുകയാണ്.
കവരത്തിയിൽ 20 ലേറെ സ്വകാര്യ വ്യക്തികളുടെ ഭൂമിയില്‍ ഉദ്യോഗസ്ഥർ കൊടികുത്തുകയുണ്ടായി. ഭൂവുടമകളെ അറിയിക്കാതെയാണ് ഭരണകൂടത്തിന്‍റെ നടപടിയെന്നാണ് ദ്വീപ് നിവാസികൾ ആരോപിക്കുന്നത്. ഉടമകളുടെ അനുവാദം കൂടാതെ തന്നെ ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കുന്നതിന് അനുവാദം നല്‍കുന്ന രീതിയിൽ കരട് നിയമം പ്രഫുല്‍ പട്ടേലിന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയിരുന്നു.
ലക്ഷദ്വീപിന്റെ വികസന കാര്യങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമെന്നാണ് വിശദീകരണം. തന്‍റെ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വേഗം പോരെന്ന് പറഞ്ഞു അഡ്മിനിസ്ട്രേറ്റർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കൽ റവന്യു വകുപ്പ് വേഗത്തിലാക്കിയത്.