പട്ടിണി കിടക്കുന്നവർ ക്രിക്കറ്റ് കാണേണ്ടെന്ന കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവനയിൽ വിമർശനം. മന്ത്രി വി അബ്ദുറഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി മറുപടി പറയണം. മന്ത്രിയുടെ വിമർശനം അസംബന്ധവും ധാർഷ്ട്യവും നിറഞ്ഞതാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
നികുതി വർധനവ് ജനങ്ങളുടെ പോക്കറ്റടിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കായികമന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം. നികുതിനിരക്ക് കുറയ്ക്കണം. തനിക്ക് ഇഷ്ടമുള്ള വ്യക്തിയാണ് മന്ത്രി. പക്ഷേ ഇങ്ങനെയുള്ള പ്രസ്താവനകൾ അദ്ദേഹം പിൻവലിക്കണം. എല്ലാവർക്കും കാണേണ്ട കളിയാണ് ക്രിക്കറ്റ്. പണക്കാർക്ക് മാത്രമല്ല. നികുതി നിരക്ക് കൂട്ടുന്ന നടപടി പിൻവലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അബ്ദുറഹിമാന്റെ പ്രസ്താവന കായികപ്രേമികളെ അവഹേളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിന്റെ വിനോദനികുതി കുത്തനെ സർക്കാർ നടപടി പിൻവലിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പരാമർശം നിർഭാഗ്യകരമാണെന്നും കളി എല്ലാവർക്കും കാണാനുള്ളതാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കളി കാണുന്നതിൽ പാവപ്പെട്ടവനും പണക്കാരനും എന്ന വ്യത്യാസമില്ല. പാവപ്പെട്ടവരെ കളികാണാൻ അവസരം ഉണ്ടാക്കിക്കൊടുക്കലാണ് സർക്കാർ ചെയ്യേണ്ടത്. മന്ത്രി ഏത് സാഹചര്യത്തിൽ അങ്ങനെ പറഞ്ഞതായാലും ശരിയായില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
കാര്യവട്ടം സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിൽ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിനുള്ള ടിക്കറ്റിന്റെ വിനോദ നികുതിയാണ് കൂട്ടിയത്. നടപടിയെ ന്യായീകരിച്ച് രംഗത്തുവന്നപ്പോഴാണ് മന്ത്രി പട്ടിണി കിടക്കുന്നവർ കളി കാണേണ്ടതില്ലെന്ന വിവാദ പ്രസ്താവന നടത്തിയത്. സംഘാടകർ അമിത ലാഭമെടുക്കാതിരിക്കാനാണ് നികുതി കുറയ്ക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88