കൊച്ചി: വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിലെ വനഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിസർവ് മരങ്ങളാണു പ്രതികൾ മുറിച്ചു നീക്കിയതെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുത് എന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. വയനാട് വാഴവറ്റ മൂറ്റാനാനിയിൽ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ഹർജിയാണ് തള്ളിയത്. ്. വനം വകുപ്പിന്റെ അനുമതിയോടെയായിരുന്നു മരം വെട്ടിയത്.
സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലെ മരങ്ങളാണു വെട്ടിയതെന്നും അതു വനഭൂമിയല്ലെന്നുമായിരുന്നു വില്ലേജ് ഓഫിസറുടെ രേഖകൾ സമർപ്പിച്ച് പ്രതികൾ അവകാശപ്പെട്ടത്. പട്ടയ ഭൂമിയിലെ മരം വെട്ടാൻ അനുവദിച്ചുകൊണ്ടുള്ള 2020 മാർച്ച് 11ലെയും ഒക്ടോബർ 24ലെയും ഉത്തരവുകൾ പ്രകാരമാണ് മരം മുറിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം.