തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ കോടതി ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ഏഴുദിവസത്തേക്കാണ് ക്രൈംബ്രാഞ്ച് കസ്റ്റഡി. തെളിവെടുപ്പ് വീഡിയോയിൽ ചിത്രീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നെയ്യാറ്റിൻകര കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.
ഗ്രീഷ്മയുടെ കസ്റ്റഡി ആവശ്യം പരിഗണിക്കവെ പാറശ്ശാല പോലീസിന്റെ വീഴ്ച പ്രതിഭാഗം ചൂണ്ടിക്കാട്ടി. ആദ്യ എഫ്.ഐ.ആറിൽ ഷോരോണിന്റെ ഉള്ളിൽ വിഷം ചെന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. അഞ്ചുദിവസത്തെ കസ്റ്റഡി മതിയാവുമെന്നും ഗ്രീഷ്മയുടെ അഭിഭാഷകർ കോടതിയെ അറിയിച്ചിരുന്നു.
കേസിൽ പ്രതിചേർക്കപ്പെട്ട അമ്മയും അമ്മാവനും ഇപ്പോൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്.അഞ്ചുദിവസത്തേക്കാണ് ഇവരുടെ കസ്റ്റഡി. ഇത് ചൂണ്ടിക്കാട്ടി ഗ്രീഷ്മയേയും അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വിട്ടാൽ പോരേ എന്ന് കോടതി ചോദിച്ചു. വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും ആവശ്യമായതിനാലാണ് ഏഴു ദിവസത്തെ കസ്റ്റഡിയെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീരിച്ചു.
തെളിവില്ലാത്ത കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗംകോടതിയിൽ വാദിച്ചു. ഇല്ലാത്ത തെളിവുകൾ കെട്ടിച്ചമയ്ക്കാനാണ് ഏഴ് ദിവസത്തെ കസ്റ്റഡിയെന്നുംഗ്രീഷ്മയുടെ അഭിഭാഷകർകോടതിയിൽ പറഞ്ഞു. ഈ വാദങ്ങൾ തള്ളിയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.ശനിയാഴ്ച ഗ്രീഷ്മയെ പാറശ്ശാലയിലെ വീട്ടിലെത്തിച്ച് തെളിവെടുക്കും. രാവിലെ പത്തുമണിക്കാണ് തെളിവെടുപ്പ്. വിഷം സൂക്ഷിച്ചിരുന്ന ഷെഡ്ഡിലും വിഷക്കുപ്പി ഉപേക്ഷിച്ച വീട്ടിനുപുറകിലെ റബ്ബർ തോട്ടത്തിലുമെത്തിച്ച് തെളിവെടുപ്പ് നടത്തും. നിലവിലെ സാഹചര്യത്തിൽ ഗ്രീഷ്മയെ ഷാരോണിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.