വരിസംഖ്യ വർദ്ധനാ കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതിനാൽ കേരളത്തിലെ 37 ലക്ഷം കേബിൾ ടിവി ഉപഭോക്താക്കൾക്ക് ഡിസ്നി സ്റ്റാർ, സീ, സോണി ഗ്രൂപ്പുകളുടെ പേ ചാനലുകൾ കിട്ടാതായി.ഉപഭോക്താക്കൾക്ക് മേൽ അധിക ഭാരം അടിച്ചേപ്പിക്കില്ലെന്നാണ് ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ നിലപാട്.
ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) പേ ചാനൽ കുറഞ്ഞ വരിസംഖ്യാ നിരക്ക് 19 രൂപയായി പുന:സ്ഥാപിച്ചതോടെ ഫെബ്രുവരി ഒന്നു മുതൽ ഡി.ടി.എച്ച്, കേബിൾ ടിവി നിരക്കുകൾ 15 ശതമാനം കൂടിയിരുന്നു. ട്രായ് 2020 ജനുവരിയിൽ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചുകൊണ്ടാണ് പേ ചാനലുകളുടെ കുറഞ്ഞ വരിസംഖ്യ 12 രൂപയിൽ നിന്ന് 19 രൂപയാക്കിയത്. നേരത്തെ പേ ചാനലുകളുടെ വരിസംഖ്യ നിയന്ത്രിച്ചും പ്രേക്ഷകർക്ക് ഇഷ്ടമുളളവ തിരഞ്ഞെടുക്കാനുള്ള സമ്പ്രദായം അവതരിപ്പിച്ചും ട്രായ് കൈയ്യടി നേടിയിരുന്നു. വൻകിട ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾ ഇടയ്ക്കിടെ വരിസംഖ്യ കൂട്ടുന്ന രീതിക്ക് തടയിട്ടായിരുന്നു നടപടി. എന്നാൽ ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾ ചെലുത്തിയ സമ്മർദ്ദത്തിന് വഴങ്ങിയതോടെ, പ്രേക്ഷകർക്ക് തിരിച്ചടിയായി.
ഇപ്പോൾ നെറ്റ്വർക്ക് കപ്പാസിറ്റി ഫീസിൽ (എൻസിഎഫ്) ഉപഭോക്താക്കൾക്ക് 40-50 രൂപ വരെ ലാഭിക്കാമെന്ന് ട്രായ് പറയുന്നു. എൻ.സി.എഫ് പാക്കേജിൽ പരമാവധി 130 രൂപയ്ക്ക് ഇപ്പോൾ 100 ചാനലുകൾക്ക് പകരം 228 ടിവി ചാനലുകൾ ലഭിക്കും. മൾട്ടി-ടിവി ഹോം പാക്കേജിലും ഇളവുകൾ ലഭ്യമാണെന്ന് ട്രായ് വിശദീകരിക്കുന്നു. പ്രേക്ഷകർ കൂട്ടത്തോടെ ഒ.ടി.ടി സമ്പ്രദായത്തിലേക്ക് ആകർഷിക്കപ്പെടുന്നതിനാൽ നിരക്കുവർദ്ധന തിരിച്ചടിയാകുമെന്നാണ് ഫെഡറേഷൻ പറയുന്നത്.പേ ചാനലുകളോ ജനപ്രിയ ചാനലുകളോ ഉൾപ്പെടുത്താതെയാണ് 228 എന്ന എൻ.സി.എഫ് പാക്കേജ്.
നിലവിൽ കേബിൾ ടെലിവിഷൻ വരിക്കാരിൽ പ്രതിമാസം 2.5ശതമാനം കൊഴിഞ്ഞു പോകുന്നുണ്ട്. നിരക്ക് വർദ്ധനയോടെ ഇതിനിയും കൂടും. ബിസിനസ്സ് നഷ്ടം കാരണം കേബിൾ ടിവി വ്യവസായത്തിൽ ഏകദേശം 150,000 പേർക്ക് ജോലി നഷ്ടപ്പെട്ടേക്കാം. സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോമുകളുള്ലതിനാൽ സോണി, സീ, ഡിസ്നി സ്റ്റാർ തുടങ്ങിയ വൻകിട ബ്രോഡ്കാസ്റ്റിംഗ് കമ്പനികൾക്ക് നഷ്ടമുണ്ടാകില്ല. നിരക്കു വർദ്ധിപ്പിക്കാൻ ട്രായ് അനാവശ്യ ധൃതി കാട്ടിയെന്നാണ് ഫെഡറേഷന്റെ വാദം.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ