മുംബൈ: വിവാഹശേഷം ഭാര്യയുടെ ഇഷ്ടത്തിനു വിരുദ്ധമായി ബലം പ്രയോഗിച്ചുള്ള ലൈംഗികബന്ധം കുറ്റകരമല്ലെന്ന് ബോംബെ ഹൈക്കോടതി. ഭര്‍ത്താവ് നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കാണിച്ച് യുവതി നല്‍കിയ കേസിലായിരുന്നു മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സഞ്ജശ്രീ ജെ ഘരത് വിധി പറഞ്ഞത്.
പ്രോസിക്യൂഷൻ അനുസരിച്ച്, കഴിഞ്ഞ വർഷം നവംബർ 22 നാണ് യുവതിയുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭർത്താവും കുടുംബവും തനിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പരിഹസിക്കുകയും പീഡിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തുവെന്ന് യുവതി പോലീസിനോട് പറഞ്ഞിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോൾ ഭർത്താവ് തന്റെ ആഗ്രഹത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് യുവതിയുടെ പരാതി. പിന്നീട് ശാരീരികമായ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ കാണുകയായിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.
ഇതിന് ശേഷമാണ് യുവതി ഭർത്താവിനും മറ്റുള്ളവർക്കുമെതിരെ മുംബൈയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അതേസമയം ഭാര്യയുടെ ഇഷ്ടത്തിന് വിരുദ്ധമായ ലൈംഗിക ബന്ധം ‘വൈവാഹിക ബലാത്സംഗം’ ആണെന്നും ഇത് വിവാഹമോചനം അവകാശപ്പെടാനുള്ള കാരണമാണെന്നും കഴിഞ്ഞ ദിവസം കേരളാ ഹൈക്കോടതി വിധിച്ചിരുന്നു. സമാനമായ കേസിലാണ് മുംബൈ ഹൈക്കോടതിയുടെ വ്യത്യസ്തമായ നിരീക്ഷണം.