ലണ്ടന്‍: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നു ഒളിവിൽപോയ വിജയ് മല്യയെ യുകെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന മല്യയുടെ അഭിഭാഷകന്റെ ആവശ്യവും വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളുകയും ചെയ്തു. എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ വിദേശത്തുള്ള ആസ്തികള്‍ ഉള്‍പ്പെടെ മരവിപ്പിച്ച് പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്കു ഇനി വേഗത്തിൽ നടപ്പിലാക്കും.
പാപ്പരായി പ്രഖ്യാപിച്ചതോടെ അദ്ദേഹത്തിന്റെ ആസ്തികള്‍, ബാങ്ക് അക്കൗണ്ട്, കെഡിറ്റ് കാര്‍ഡുകള്‍ ഉള്‍പ്പെടെ ട്രസ്റ്റിക്കു കൈമാറേണ്ടിവരും. തുടര്‍ന്ന് ട്രസ്റ്റിയുടെ മേല്‍നോട്ടത്തിലാവും ആസ്തിയും ബാധ്യതയും കണക്കാക്കുക. ആസ്തികള്‍ വിറ്റ് ബാധ്യത വീട്ടുകയും ചെയ്യും.
മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടിയിരുന്നു. ഇഡി അഭ്യര്‍ഥന പ്രകാരം ഫ്രഞ്ച് അധികൃതര്‍ സ്വത്തുക്കള്‍ പിടിച്ചെടുത്തു. വിവിധ കേസുകളില്‍ ജാമ്യം നേടി ബ്രിട്ടനില്‍ കഴിയുന്ന മല്യ അവിടെ അഭയം തേടിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
എന്നാൽ 6,200 രൂപയുടെ ബാധ്യതയുടെ പേരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്റെ 14,000 കോടിയുടെ ആസ്തികള്‍ കണ്ടുകെട്ടുകയാണെന്ന് മല്യ ആരോപിച്ചു.