പ്രഖ്യാപിച്ച സമയങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ എത്താനാകാതെ വന്ദേഭാരത് എക്സ്പ്രസ്. കോട്ടയത്തിനും കണ്ണൂരിനും ഇടയ്ക്കുളളസ്റ്റോപ്പുകളിലാണ് നിശ്ചിത സമയത്തിൽനിന്ന് 20 മിനിറ്റ് വരെ ട്രെയിൻ വൈകുന്നത്. വിവിധയിടങ്ങളിൽ ട്രാക്ക്നവീകരണ ജോലികൾ നടക്കുന്നതിനാലുളള വേഗനിയന്ത്രണമാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.20ന് പുറപ്പെടുന്ന വന്ദേഭാരത് 6.07ന് കൊല്ലത്തെത്തണം. തിങ്കളാഴ്ച മൂന്ന് മിനിറ്റ് വൈകി 6.10നാണ് ട്രെയിനെത്തിയത്. മൂന്നു മിനിറ്റ്വൈകിയാണ് കോട്ടയത്തെത്തിയതും.8.17ന് എറണാകുളത്ത് എത്തേണ്ട വന്ദേഭാരത് 12 മിനിറ്റ് വൈകി 8.29 നാണ് നോർത്ത് സ്റ്റേഷനിൽ നിർത്തിയത്. തൃശൂരിൽ 9.22ന് എത്തേണ്ട ട്രെയിൻ 13 മിനിറ്റ് വൈകി 9.35നാണ് എത്തിയത്.
തൃശൂരിനും ഷൊർണൂരിനുമിടയിൽ സമയ വ്യത്യാസം 7 മിനിറ്റായി കുറഞ്ഞു.11.03ന് കോഴിക്കോട്ട് എത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകി. കോഴിക്കോടിനും കണ്ണൂരിനുമിടയിൽ താമസം 20 മിനിറ്റ് ആയി ഉയർന്നു. എന്നാൽ, കൃത്യസമയമായ 1.25ന് തന്നെ കാസർകോട് എത്താനായെന്ന് റെയിൽവേ വ്യക്തമാക്കി.
ഒരു റെയിൽപാത മറ്റൊരു റെയിൽപാതയുമായി കൂടിച്ചേരുന്ന ക്രോസ് ഓവർപോയിന്റായ എറണാകുളം മെയിന്റനൻസ് യാർഡിനും എറണാകുളം നോർത്തിനുമിടയിൽ എല്ലാ ട്രെയിനുകൾക്കും വേഗം കുറയും. ഇവിടെ 15 കിലോമീറ്റർ മാത്രമാണ് വേഗം. പ്രധാന പാതയിൽനിന്ന് പിരിഞ്ഞു പോകുന്ന ലൂപ് ലൈൻ ഫ്ലാറ്റ്ഫോമുകളുള്ള ഷൊർണൂർ യാർഡ് മുതലുളള ഭാഗത്തും വേഗം 15 കിലോമീറ്ററിലേയ്ക്ക് താഴും. ഇതുകൂടി കണക്കുകൂട്ടിയാണ് ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽനിന്നും അവസാനിക്കുന്ന സ്റ്റേഷനിലേയ്ക്കുള്ള റണ്ണിങ് ടൈം കണക്കുകൂട്ടുന്നത്. അത് കൃത്യമായി പാലിക്കാനാകുന്നുണ്ടെന്നും റയിൽവേ വൃത്തങ്ങൾ പറഞ്ഞു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f