പാലക്കാട്: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന് 94 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളുകളായി ചികിത്സയിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വാകര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മരണംവരെ ഐ.സി.യുയില്‍ തന്നെ ആയിരുന്നു. ഈ സപ്തംബര്‍ 24 നായിരുന്നു അക്കത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം പുതൂര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.
ജ്ഞാനപീഠം ലഭിക്കുന്ന ആറാമത്തെ മലയാളിയാണ് മലയാളത്തിന്റെ സ്വന്തം കവിയായ അക്കിത്തം. ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായും എഴുത്തുകാരനുമായി കവി പ്രവര്‍ത്തിച്ചിരുന്നു. കൂടാതെ 2008 ല്‍ സംസ്ഥാനം അദ്ദേഹത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു.
1926 ല്‍ മാര്‍ച്ച് 18 ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റ മകനായും അക്കിത്തം ജനിക്കുന്നത്. മികച്ച ഒരു സമൂഹ്യ പ്രവര്‍ത്തകനും കൂടിയായ അക്കിത്തം ചെറുപ്പം മുതല്‍ക്ക് സംസ്‌കൃതവും ജ്യോതിഷവും ഹൃദിസ്ഥമാക്കിരുന്നു. ” വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം ” എന്ന് അക്കിത്തത്തിന്റെ വാക്കുകള്‍ അറുപത്തി ഒന്നു വര്‍ഷം മുന്‍പ് എഴുതപ്പെട്ടതാണെങ്കിലും ഇന്നും പ്രസക്തിയുള്ളതാണ്.
മലയാള സാഹിത്യത്തിലെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസാകാരന്‍ എന്നാണ് അക്കിത്തത്തിനെ വിശേഷിപ്പിക്കുന്നത്.1956 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ ജോലി ചെയ്തു. തുടര്‍ന്ന് 1975 ല്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ എഡിറ്ററായി ജോലിയില്‍ പ്രവേശിച്ചു. കഥകളും കവിതകളും ചെറുകഥകളുമായി 46 ഓളം സൃഷ്ടിക്കള്‍ അദ്ദേഹത്തിന്റ മാത്രമായിട്ടുണ്ട്. ബലിദര്‍ശനം, ഭാഗവതം, നിമിഷക്ഷേത്രം, വെണ്ണക്കല്ലിന്റെ കഥ, മനഃസാക്ടിയുടെ പൂക്കള്‍, അരങ്ങേറ്റം, പഞ്ചവര്‍ണ്ണക്കിളി, സമത്വത്തിന്റെ ആകാശം, ആലഞ്ഞാ്ടമ്മ, മാനസപൂജ എന്നീ നിരവധി കൃതികള്‍ അദ്ദേഹത്തിന്റെതായിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 1972 ല്‍ ലഭിച്ചു. തുടര്‍ന്ന് 1973 ല്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. സഞ്ജയന്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, തുടങ്ങി നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി.
മലയാള സാഹിത്യത്തിന്റ കവിത്രയത്തിന് തന്റെതായ ശൈലിയിലൂടെ മികച്ച സംഭാവനകള്‍ നല്‍കിയ അക്കിത്തം എന്നും മലയാളികളുടെ സ്വന്തം കവിയായിരുന്നു. ജ്ഞാനപീഠം സ്വീകരിച്ച അന്നു തന്നെ അദ്ദേഹത്തേക്കാള്‍ മലയാളി സാഹിത്യ പ്രേമികള്‍ക്കാണ് ആത് ലഭിച്ചത് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് സാഹിത്യ പ്രേമികള്‍ ഹൃദയം കൊണ്ട് ജ്ഞാനപീഠം സ്വീകരിച്ചത്.